photo

ബാലുശ്ശേരി: തലയാട് വയലട ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് കാവുംപുറം, മണിച്ചേരി വഴിയുള്ള റോഡിൽ അപകടങ്ങൾ തുടർകഥയാകുന്നു. റോഡിന്റെ വീതി കുറവും സംരക്ഷണ ഭിത്തിയില്ലാത്തതുമാണ് അപകട കാരണം.

കഴിഞ്ഞ ദിവസം മരം കയറ്റി വന്ന പിക്കപ്പ് വാൻ വൈദ്യർ വളവിൽ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. ഡ്രൈവറും തൊഴിലാളികളും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മാസങ്ങൾക്ക് മുമ്പ് കോഴിക്കോട് സ്വദേശികളായ അച്ഛനും അമ്മയും മകളും ബൈക്കിൽ യാത്ര ചെയ്യവേ കൊക്കയിലേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റിരുന്നു. അമ്മയ്ക്ക് നട്ടെല്ലിന് ക്ഷതമേറ്റ് ഇപ്പോഴും കിടപ്പിലാണ്. ടിപ്പർ ലോറിയും ബസും കൂട്ടിയിടിച്ചും അപകടമുണ്ടായിരുന്നു. ഇങ്ങനെ നിരവധി അപകടങ്ങൾ ഈ ഭാഗത്ത് അടിക്കടി ഉണ്ടാവാറുണ്ട്. റോഡിന്റെ ഇരു ഭാഗങ്ങളിലും കാട് മൂടിക്കിടക്കുന്നതിനാൽ എതിരെ വരുന്ന വാഹനങ്ങൾ കാണാനാവില്ല. മാത്രവുമല്ല ഓരങ്ങളിൽ ചെയ്യുന്ന കൃഷിയ്ക്ക് ഇടയ്ക്കിടെ മണ്ണ് ഇളക്കുന്നതു മൂലം മഴ പെയ്യുമ്പോൾ റോഡരികിലെ മണ്ണ് കുത്തി ഒലിച്ച് പോവുന്നത് റോഡിന്റെ ഓരം ഇടിയാനിടയാക്കുന്നതായും ആക്ഷേപമുണ്ട്. പി.ഡബ്ലിയു.ഡി സമയാസമയങ്ങളിൽ റോഡിലെ അറ്റകുറ്റപ്പണികൾ നടത്താറില്ല. ഇടതടവില്ലാതെ അമിത ഭാരം കയറ്റി വരുന്ന വാഹനങ്ങൾ പോകുന്നതിനാൽ പല ഭാഗത്തും റോഡ് താഴ്ന്ന് പോകുകയും പൊട്ടിപൊളിഞ്ഞിട്ടുമുണ്ട്. പനയുള്ള കണ്ടി ഭാഗത്ത് കൽവർട്ട് ഇടിഞ്ഞ് താഴ്ന്നു കിടക്കുകയാണ്. ഹെയർപിൻ വളവുകളും കുത്തനെയുള്ള ഇറക്കവും അപകടങ്ങൾക്ക് ആക്കം കൂട്ടുന്നു. വയലട ടൂറിസ്റ്റ് കേന്ദ്രമായ മുള്ളൻ പാറയിലേയ്ക്ക് നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.

 നേരത്തെ തൊഴിലുറപ്പ് തൊഴിലാളികളായിരുന്നു റോഡിന്റെ ഇരുവശത്തേയും കാടുകൾ വെട്ടിയിരുന്നത്. ഇത് പി.ഡബ്ലിയു. ഡി. ചെയ്യേണ്ടതാണ്.

റംല ഹമീദ്

മൂന്നാം വാർഡ് മെമ്പർ

പനങ്ങാട് ഗ്രാമ പഞ്ചായത്ത്

 അപകടം ഒഴിവാക്കാൻ റോഡിന് സംരക്ഷണ ഭിത്തി അനിവാര്യമാണ്.

പി.ഡബ്ലിയു.ഡി സമയാസമയങ്ങളിൽ റോഡിലെ അറ്റകുറ്റപ്പണികൾ ചെയ്താലെ റോഡ് നിലനിർത്താൻ കഴിയൂ. ഇപ്പോൾ അഴുക്ക് ചാൽ ഉള്ള ഭാഗങ്ങളിലും മണ്ണ് നിറഞ്ഞതു കാരണം വെള്ളം റോഡിലൂടെ കുത്തി ഒലിക്കുകയാണ്.

ശ്രീനിവാസൻ.കെ.ജി.

റോഡ് സംരക്ഷണ സമിതി അംഗം

റോഡിലെ കൊടും വളവും വീതി കുറവും സംരക്ഷണ ഭിത്തിയില്ലാത്തതും സിഗ്നൽ ബോർഡുകൾ വേണ്ടത്ര ഇല്ലാത്തതും അപകടം വിളിച്ചു വരുത്തുന്നു. ടൂറിസ്റ്റ് കേന്ദ്രമായ വയലട മുള്ളൻ പാറയിലേക്ക് എത്തുന്ന വാഹനങ്ങൾ അപകടത്തിൽപെടാൻ സാദ്ധ്യതയേറെയാണ്.

പി.പി. രാജു മണിച്ചേരി ( പ്രദേശവാസി)