പുൽപ്പള്ളി: ചികിത്സാസഹായം നൽകാമെന്ന് പറഞ്ഞ് എറണാകുളത്ത് കൊണ്ടുപോയി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പുൽപ്പള്ളി സ്വദേശിനിയായ 38 കാരിയെ ചികിത്സയും ചികിത്സയ്ക്ക് ധനസഹായവും വാങ്ങിനൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പുൽപ്പള്ളിയിൽ നിന്ന് എറണാകുളത്ത് കൊണ്ടുപോയി ഒരു ഹോട്ടലിൽ മുറിയെടുത്ത് ജ്യൂസ് നൽകി മയക്കിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് മൂന്ന് പേർ അറസ്റ്റിലായത്.

മലവയൽ തൊവരിമല കക്കത്ത് പറമ്പിൽ വീട്ടിൽ ഷംഷാദ് (24), സുൽത്താൻബത്തേരി റഹ്മത്ത് നഗർ മേനകത്ത് വീട്ടിൽ ഫസൽ മഹബൂബ് (23), അമ്പലവയൽ ഇലവാമിസീറല വീട്ടിൽ സൈഫു റഹ്മാൻ (26) എന്നിവരാണ് അറസ്റ്റിലായത്.

ബത്തേരി സബ്ഡിവിഷൻ ഡിവൈ.എസ്.പി വി.എസ്.പ്രദീപ് കുമാർ, പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.ജി.പ്രവീൺകുമാർ, പുൽപ്പള്ളി എസ്.ഐ കെ.എസ്.ജിതേഷ്, പുൽപ്പള്ളി സ്റ്റേഷനിലെ പൊലീസുകാരായ മുരളീദാസ്, എൻ വി.ഹാരിസ്, അബ്ദുൾ നാസർ, വിനീഷ് വി.എം എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കേസിലെ ഒന്നാംപ്രതി ഷംഷാദ് സ്‌നേഹദാനം എന്ന ചാരിറ്റബിൾ സംഘടനയുടെ പ്രധാന ഭാരവാഹിയാണ്. പ്രതികളെ തെളിവെടുപ്പിനുശേഷം ബത്തേരി കോടതി മുമ്പാകെ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.