ഫറോക്ക്: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ റോഡിലെ ഡ്രൈനേജ് നിർമ്മാണത്തിനു വേണ്ടി മുറിച്ചുമാറ്റിയ പാഴ്മരങ്ങൾ ഗ്രൗണ്ടിൽ കുന്നുകൂടി ഫറോക്ക് ചന്തയിലെ ജി എം യു പി സ്കൂൾ. മുറിച്ചുമാറ്റിയ മരത്തിന്റെ കൊമ്പുകളും തടികളും സ്കൂൾ വളപ്പിൽ കിടക്കുകയാണ്. മതിലിന്റെ ഒരു ഭാഗം പൊളിച്ച കല്ലുകളും പാഴ് വസ്തുക്കളും സ്കൂൾ ഗ്രൗണ്ടിൽ നിന്നു മാറ്റിയിട്ടുമില്ല. അതിനാൽ സ്കൂൾ തുറപ്പിനു മുന്നോടിയായുള്ള ശുചീകരണം വഴിമുട്ടി.
വെള്ളം കെട്ടി നിന്ന് പുല്ലു വളർന്ന നിലയിലാണ് സ്കൂൾ ഗ്രൗണ്ട്. പുല്ലു നീക്കം ചെയ്യുന്ന പണിതുടങ്ങിയെങ്കിലും മരക്കഷണങ്ങളും കൊമ്പുകളും കുന്നുകൂടി കിടക്കുകയാൽ ശുചീകരണം പൂർത്തീകരിക്കാൻ കഴിയുന്നില്ല. നഗരസഭയാണ് ഇവ മാറ്റേണ്ടത്. നഗരസഭയെ വിവരം അറിയിച്ചിരുന്നതായി പ്രധാനാദ്ധ്യാപകൻ രമേഷ് കാവിൽ പറഞ്ഞു. സ്കൂളിന്റെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നില സ്ലാബുകൾ പൊട്ടിപ്പൊളിഞ്ഞ് അപകടനിലയിലാണ്.
മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് കട്ടകൾ പൊട്ടിവീണു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇവിടെ ക്ലാസ്സുകൾ നടത്തുന്നില്ല. റോഡിൽ ഡ്രൈനേജ് നിർമ്മിച്ചെങ്കിലും സ്ലാബിട്ടു മൂടാത്തതും കുട്ടികളുടെ സുരക്ഷിതത്വത്തിനു ഭീഷണിയാണ്. 545 കുട്ടികളും 21 അദ്ധ്യാപകരുമാണ് സ്കൂളിലുള്ളത്. നഗരസഭയുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്.