വൈത്തിരി: വൈത്തിരി സബ് ജയിലിൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കൂടുതൽ അന്തേവാസികൾക്ക് രോഗം പകരാതിരിക്കുന്നതിനുളള മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക അറിയിച്ചു.
സബ് ജയിലിലുള്ള 44 അന്തേവാസികളിൽ 26 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ നിലവിൽ 5 സെല്ലുകളിലായി മാറ്റി താമസിപ്പിച്ചിട്ടുണ്ട്. മറ്റ് അന്തേവാസികളെ 3 സെല്ലുകളിലായി താമസിപ്പിക്കുകയും ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ആവശ്യത്തിന് മാസ്‌ക്, സാനിറ്റൈസർ എന്നിവ ജയിലിൽ ലഭ്യമാക്കിയിട്ടുണ്ട്.
നിലവിലെ രോഗബാധയുടെ പശ്ചാത്തലത്തിൽ പുതുതായി തടവുകാരെ ജയിലിൽ പ്രവേശിപ്പിക്കരുതെന്നും കൊവിഡ് ടെസ്റ്റ് ചെയ്തവരെ ഫലം ലഭ്യമാകുന്നത് വരെ മാറ്റി പാർപ്പിക്കുന്നതിനുമുളള നിർദ്ദേശവും നൽകിയതായി ഡി.എം.ഒ അറിയിച്ചു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ബോധവത്ക്കരണം നടത്തുന്നതിനും വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷെറിൻ ജോസ് സേവ്യറുടെ നേതൃത്വത്തിലുളള മെഡിക്കൽ സംഘം സബ് ജയിൽ സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. പി.എച്ച്.എൻ നബീസ.കെ.എം, ജെ.എച്ച്.ഐ ശ്രീജിത്ത്.കെ.ബി, ജെ.പി.എച്ച്.എൻ ഹസീന.ടി എന്നിവർ സംഘത്തിലുണ്ടായിരുന്നു.