കൽപ്പറ്റ: പായക്കൊല്ലിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന പന്നി ഫാം അടച്ചുപൂട്ടുന്നതിനെതിരെ തദ്ദേശസ്വയംഭരണ ട്രൈബ്യൂണലിൽ നിലവിലുള്ള സ്റ്റേ നീക്കി പന്നി ഫാം അടച്ചുപൂട്ടാൻ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടു.
പന്നിഫാം പ്രവർത്തിക്കുന്നതിന്റെ മറവിൽ അറവ് മാലിന്യം വൻകുഴികളുണ്ടാക്കി നിക്ഷേപിക്കുകയാണെന്നും ഇത് പൊതുജനാരോഗ്യത്തിനും പരിസ്ഥിതി പ്രശ്നങ്ങൾക്കും ഇടയാക്കുമെന്നുമുള്ള ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ഉത്തരവ്. അമ്പലവയൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് ഉത്തരവ് നൽകിയത്.
ജില്ലാ മെഡിക്കൽ ഓഫീസർ, അമ്പലവയൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.
പരിസരവാസികളുടെ പരാതിയിൽ ട്രൈബ്യൂണലിൽ കേസ് നടക്കുന്നുണ്ട്. അതിനാൽ പഞ്ചായത്ത് പന്നിഫാമിന്റെ ലൈസൻസ് പുതുക്കി നൽകിയില്ല. ഇതിനെ തുടർന്ന് എതിർകക്ഷി ട്രൈബ്യൂണലിൽ കേസ് ഫയൽ ചെയ്ത് തൽസ്ഥിതി തുടരാൻ വിധി സമ്പാദിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ജില്ലാ മെഡിക്കൽ ഓഫീസർക്കും അമ്പലവയൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കുമാണ് ഉത്തരവ് നൽകിയത്. ആക്‌ഷൻ കൗൺസിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.