covid

പാലാ: ദേശീയ ആരോഗ്യ മിഷൻ (എൻ.എച്ച്.എം) വഴി നിയമിച്ച ഡോക്ടർമാർ, നഴ്‌സുമാർ,ടെക്‌നീഷ്യൻമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ സേവനം അവസാനിപ്പിച്ച് എൻ.എച്ച്.എം.സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ ഉത്തരവ് വന്നതോടെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ വൻ പ്രതിസന്ധി
പാലാ ജനറൽ ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിലായി 109 ജീവനക്കാരാണ് നിലവിലുള്ളത്. കൊവിഡ്' ആശുപത്രിയായി പ്രഖ്യാപിച്ചിട്ടുള്ള ഇവിടെ 200 കൊവിഡ് ബഡ്ഡുകളാണുള്ളത്. ഇവിടെ നിലവിൽ 60 പരം പേർ ചികിത്സയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ ജീവനക്കാരെയും ഒന്നിച്ച് പിൻവലിക്കുന്നത് ആശുപത്രി പ്രവർത്തനത്തെ സാരമായി ബാധിക്കും. അധികൃതരുടെ അഭ്യർത്ഥന മാനിച്ച് കുറച്ച് ജീവനക്കാർ സേവനത്തിനെത്തിയതിനാൽ പാലാ ജനറൽ ആശുപത്രിയിൽ ഇന്നലെ വാക്‌സിനേഷനും രോഗനിർണ്ണയവും നടത്താനായി. എന്നാൽ ഇവരുടെ വേതനം എങ്ങനെ നൽകുമെന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണ്.

കൊവിഡ് രോഗികളെ പരിചരിക്കാൻ മറ്റ് വിഭാഗങ്ങളിൽ നിന്ന് മൂന്ന് ഷിഫ്ട് പ്രകാരം ജീവനക്കാരെ നിയോഗിക്കേണ്ടി വന്നാൽ മറ്റ് ചികിത്സാ വിഭാഗങ്ങൾ പൂർണ്ണമായും നിർത്തിവയ്‌ക്കേണ്ടിയും വരും. മുന്നറിയിപ്പില്ലാതിരുന്നതിനാൽ പിരിഞ്ഞു പോകുന്ന ജീവനക്കാർക്ക് മറ്റൊരു തൊഴിൽ കേന്ദ്രം ഉടൻ കണ്ടെത്താനും കഴിയില്ല. ചികിത്സ പരിമിതപ്പെടുത്തുന്നതോടെ കൊവിഡ് രോഗികൾക്ക് സ്വകാര്യ ചികിത്സാ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടിയും വരും. വിഷയത്തിൽ സംസ്ഥാനതലത്തിലുള്ള തീരുമാനമാണ് ഉണ്ടാവേണ്ടത്. അധികൃതരുമായി മാനേജിംഗ് കമ്മിറ്റി ചർച്ച നടത്തുന്നുണ്ട്.

 പാലാ ജനറൽ ആശുപത്രിയിലെ

കൊവിഡ് ബ്രിഗേഡ്

6 ഡോക്ടർമാർ, 47 നഴ്‌സുമാർ , 25 ക്ലീനിംഗ് സ്റ്റാഫ് , 9 നഴ്‌സിംഗ് അസിസ്റ്റന്റ്, 4 ഡേറ്റാ എൻട്രി ജീവനക്കാർ, 5 ഇ.സി.ജി ടെക്‌നീഷ്യൻസ്', 4 എക്‌സറേ ടെക്‌നീഷ്യൻമാർ, 3 ഫാർമസിസ്റ്റുകൾ, ജൂണിയർ പബ്‌ളിക് ഹെൽത്ത് നഴ്‌സ്, അറ്റൻഡർമാർ ഉൾപ്പെടെ 109 പേരെയാണ് കൊവിഡ് ചികിത്സാ വിഭാഗത്തിലേക്ക് മാത്രമായി മൂന്ന് ഷിഫ്ടായി നിയമിച്ചിരുന്നത്.

'പ്രശ്‌നത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷ'

- ആന്റോ പടിഞ്ഞാറേക്കര, നഗരസഭാ ചെയർമാൻ

'പ്രശ്‌നത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും ഡയറക്ടർക്കും കത്ത് നൽകി'

-ജയ്‌സൺ മാന്തോട്ടം, ആശുപത്രി വികസന സമിതി അംഗം