അടിമാലി: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം പാലത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സിഗ്‌നൽ ലൈറ്റ് വീണ്ടും പ്രവർത്തന ക്ഷമമാക്കണമെന്നാവശ്യം. നേര്യമംഗലം പാലത്തിൽ ഗതാഗതകുരുക്കും വാക്കുതർക്കവും സ്ഥിരം സംഭവമായ സാഹചര്യത്തിലായിരുന്നു നാളുകൾക്ക് മുമ്പ് പാലത്തിന്റെ ഇരുഭാഗത്തും സിഗ്നലുകൾ സ്ഥാപിച്ചത്. എന്നാൽ നിലവിൽ പാലത്തിന്റെ ഇരുഭാഗത്തും സ്ഥാപിച്ചിട്ടുള്ള സിഗ്നലുകളുടെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കുന്നില്ല. വിനോദ സഞ്ചാര കേന്ദ്രങ്ങൾ സജീവമാകുകയും വലിയ വാഹനങ്ങൾ കൂടുതലായി എത്തിതുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് പാലത്തിൽ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സിഗ്നലിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന ആവശ്യമുയരുന്നത്. സിഗ്‌നൽ പ്രവർത്തിക്കാതെ വന്നത് പ്രദേശത്ത് വീണ്ടും ഗതാഗതകുരുക്കിന് ഇടവരുത്തുന്നുണ്ട്. നിശ്ചിത സമയക്രമീകരണത്തിലൂടെ പാലത്തിന്റെ ഇരുഭാഗത്തേക്കും വാഹനങ്ങൾക്ക് കടന്നു പോകാൻ അവസരമൊരുക്കിയാൽ പ്രശ്‌നത്തിന് പരിഹാരം കാണാം. വർഷങ്ങൾക്ക് മുമ്പ് നിർമിച്ച പാലത്തിലൂടെ ഒരു വലിയ വാഹനവും ഒരു ചെറിയ വാഹനവും മാത്രമേ ഒരു സമയത്ത് കടന്നു പോകൂ. വഴി പരിചിതമല്ലാതെത്തുന്ന വലിയ വിനോദ സഞ്ചാര വാഹനങ്ങൾ പലപ്പോഴും ഒരേ സമയം പാലത്തിൽ കയറുന്നതും വാക്ക് തർക്കത്തിൽ ഏർപ്പെടുന്നതും പതിവാണ്. ഇത് പലപ്പോഴും പാലത്തിന്റെ ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടാൻ കാരണമാകാറുണ്ട്. ഇത്തരം പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കാണുന്നതിനായിട്ടായിരുന്നു പാലത്തിന്റെ ഇരുഭാഗത്തും ട്രാഫിക് സിഗ്‌നൽ സ്ഥാപിച്ചത്.