പാലാ: ശാരദാദേവിയുടെ ചൈതന്യം നിറഞ്ഞ പവിത്രമണ്ണിൽ അക്ഷരമെഴുതാൻ കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രമൊരുങ്ങി. ഇത്തവണ വിജയദശമി നാളിൽ കാവിൻപുറം ക്ഷേത്രത്തിൽ പാരമ്പര്യ രീതിയിലുള്ള മണലിലെഴുത്തിന് വിരിക്കുന്നത് ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തി പുണ്യപ്രസിദ്ധമായ ശിവഗിരി ശാരദാക്ഷേത്രാങ്കണത്തിലെ മണലാണ്. ലക്ഷക്കണക്കിന് കുട്ടികൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ച ശാരദാദേവിക്ഷേത്ര സന്നിധിയിലെ പഞ്ചാരമണൽ ഇന്ന് കാവിൻപുറം ക്ഷേത്രത്തിൽ എത്തിക്കും. പട്ടിൽ പൊതിഞ്ഞ പഞ്ചാര മണൽക്കിഴി കാവിൻപുറം ദേവസ്വം ഭാരവാഹികൾ ഏറ്റുവാങ്ങും. വിജയദശമിനാളിൽ തൂലികാ പൂജയും പൂജിച്ച പേനകളുടെ സൗജന്യവിതരണവും നടക്കും.

1912ലാണ് അറിവിന്റെ ദേവതയായ ശാരദാദേവിയെ ശിവഗിരിയിൽ ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠിച്ചത്. ചിത്രപൗർണ്ണമി നാളിലായിരുന്നു അതി പ്രശസ്തമായ ഈ പ്രതിഷ്ഠ.

നവരാത്രിയോടനുബന്ധിച്ചുള്ള തൂലികാ പൂജ നാളെ വൈകിട്ട് കാവിൻപുറം ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്വരസ്വതീ മണ്ഡപത്തിൽ നടക്കും. 13ന് വൈകിട്ടാണ് പൂജവയ്പ്പ്. ഗ്രന്ഥം പൂജയ്ക്ക് സമർപ്പിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും തൂലികാപൂജയ്ക്ക് ശേഷം പേനകൾ പ്രസാദമായി വിതരണം ചെയ്യും. മധുരഫല മഹാനിവേദ്യ സമർപ്പണവുമുണ്ട്. എത്തിച്ചേരുന്ന മുഴുവൻ ഭക്തർക്കും അവൽപ്രസാദവും വിതരണം ചെയ്യും. തൂലികാപൂജയ്ക്ക് മേൽശാന്തി വടക്കേൽഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.
വിജയദശമി നാളിൽ രാവിലെ 7.30 ന് പൂജയെടുപ്പും വിദ്യാരംഭവും നടക്കും. ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്കാണ് പവിത്രമണലിൽ ആദ്യാക്ഷരം എഴുതാൻ അവസരം കിട്ടുന്നത്. തുടർന്ന് സമൂഹത്തിന്റെ നാനാതുറയിലുള്ള ഏവർക്കും പ്രായഭേദമന്യെ ശാരാദാക്ഷേത്രാങ്കണത്തിൽ നിന്ന് എത്തിച്ച പഞ്ചാരമണലിൽ പ്രാർത്ഥനകൾ എഴുതാം.

ശാരദാക്ഷേത്രത്തിൽ നിന്നും എത്തിച്ച പട്ടിൽ പൊതിഞ്ഞ പഞ്ചാരമണൽകിഴിയുടെയും തൂലികാ പൂജയ്ക്കുള്ള തൂലികകളുടെയും സമർപ്പണം ഇന്ന് രാവിലെ 8.30 ന് നടക്കും. ഇവ രണ്ടും തുമ്പയിൽ രാമകൃഷ്ണൻ നായരിൽ നിന്നും കാവിൻപുറം ദേവസ്വം പ്രസിഡന്റ് റ്റി.എൻ. സുകുമാരൻ നായരും മേൽശാന്തി വടക്കേൽഇല്ലം നാരായണൻ നമ്പൂതിരിയും ചേർന്ന് ഏറ്റുവാങ്ങും. തൂലികാ പൂജയ്ക്കും പാരമ്പര്യ രീതിയിൽ മണലിൽ ഹരിശ്രീ കുറിക്കുന്നതിനും മുൻകൂർ ബുക്ക് ചെയ്യണം. ഫോൺ: 9745 260444.