കോട്ടയം: ലോകത്തിൽ തന്നെ ഏറ്റവും ഗുണമേന്മയുള്ളതും സുഗന്ധവാഹിയുമായ മറയൂർ ചന്ദനത്തൈകൾ ഇനി അയൽസംസ്ഥാനങ്ങളിലും വളരും. ഇതിനായി മറയൂർ റേഞ്ചിന്റെ കീഴിൽ ഏറ്റവുമധികം ചന്ദനമരങ്ങളുള്ള നാച്ചിവയൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിന്ന് വിത്തുകൾ ശേഖരിച്ചുതുടങ്ങി. ഇങ്ങനെ ശേഖരിക്കുന്ന വിത്തുകൾ തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ വനം വകുപ്പിനും റിസർച്ച് സെന്റുകൾക്കും വിതരണം ചെയ്യും. കൂടാതെ, മുൻകൂർ പണം അടച്ചാൽ ആവശ്യക്കാർക്ക് വിത്ത് നൽകുകയും ചെയ്യും.
സെപ്തംബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലാണ് മറയൂരിലെ മൂന്ന് ചന്ദന റിസർവുകളിൽ നിന്ന് വിത്തുകൾ ശേഖരിക്കുന്നത്.
മറയൂർ കാടുകളിലെ ചന്ദന മരങ്ങളുടെ ചുവടുകളിൽ നിന്ന് തൊഴിലാളികളെ ഉപയോഗിച്ചാണ് പഴങ്ങൾ പെറുക്കിയെടുക്കുന്നത്.
കടും നീല നിറത്തിലുള്ള ചെറുപഴങ്ങൾ താനേ വീണ് ഉണങ്ങി കിടക്കുന്നതാണ് ജീവനക്കാരെ ഉപയോഗിച്ച് വനം വകുപ്പ് ശേഖരിക്കുന്നത്.
കേരളത്തിലേതിന് സമാന കാലാവസ്ഥയുള്ള മറ്റ് സംസ്ഥാനങ്ങളിലെ കാടുകളിലും ചന്ദനമരം വച്ചുപിടിപ്പിക്കുകയാണ് ലക്ഷ്യം. മറയൂർ ചന്ദന വനത്തിൽ നിന്ന് ശേഖരിക്കുന്ന ചന്ദന വിത്തിന് കഴിഞ്ഞ വർഷം ലഭിച്ചതിനേക്കാൾ ഇരട്ടിയിലധികം വില കിട്ടുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. കിലോയ്ക്ക് 2,000 രൂപയാണ് വില. ശേഖരിക്കുന്ന തൊഴിലാളികൾക്ക് കിലോയ്ക്ക് 400 രൂപ ലഭിക്കും. വനം സംരക്ഷണ
സമിതിക്ക് 300 രൂപയും ലഭിക്കും. 1300 രൂപ വന വികസന ഫണ്ടിലേക്ക് മാറ്റാനുമാണ് തീരുമാനം.
വനസംരക്ഷണ സമിതിയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകളാണ് ചന്ദന വിത്ത് ശേഖരിക്കുക. മുൻകാലങ്ങളിൽ വന സംരക്ഷണ സമിതികൾ വഴി ശേഖരിക്കുന്ന വിത്തുകൾ നേരിട്ട് വിൽപന നടത്തിയിരുന്നു. ഇത്തവണ വനം വകുപ്പിന്റെ നേതൃത്വത്തിൽ ശുദ്ധീകരിച്ച് വൃത്തിയാക്കിയാണ് വിത്തുകൾ വിൽപ്പന നടത്തുന്നത്. വനവികസന സമിതിയുടെ നിയന്ത്രണത്തിൽ വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് വിത്ത് ശേഖരണം. വനവികസന സമിതിയുടെ പേരിൽ ആരംഭിച്ച അക്കൗണ്ടിൽ തുക അടച്ച് അപേക്ഷ നൽകിയാൽ ആർക്കും വിത്ത് ലഭിക്കുമെന്ന് മറയൂർ ഡി.എഫ്.ഒ പറഞ്ഞു.