കോട്ടയം: തിമിർത്തുപെയ്യുന്ന മഴയെത്തുടർന്ന് ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു. വർഷകൃഷി ഇറക്കിയ പാടങ്ങളിൽ കൊയ്ത്ത് ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. കാറ്രും മഴയും വെള്ളപ്പൊക്കവും ഈ പാടങ്ങളിലെ വിളവെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകർ. വിളഞ്ഞു പാകമാകാറായ കതിരുകൾ മഴ തുടർന്നാൽ വീണ് അടിയാൻ സാദ്ധ്യതയേറെയാണ്. പുഞ്ചകൃഷി ഇറക്കാനായി വെള്ളം വറ്രിച്ച് കൃഷിപ്പണികൾ ആരംഭിച്ച വയലുകൾക്കും പ്രതീക്ഷിക്കാതെയുണ്ടായ വെള്ളപ്പൊക്കം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തരിശുകൃഷി ആരംഭിച്ച് പ്രശസ്തി നേടിയ മെത്രാൻ കായലിൽ മട വീണതോടെ പുഞ്ചകൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയാണെന്നാണ് കർഷകർ പറയുന്നു.
തിരുവാർപ്പ്, കുമരകം, അയ്മനം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സമാനമായ സ്ഥിതിയാണ് സംജാതമായിട്ടുള്ളത്. ചിലിടങ്ങളിൽ വീടുകൾക്കുള്ളിലും വെള്ളം കയറിയിട്ടുണ്ട്. മഴ തുടരുകയും കിഴക്കൻ വെള്ളം കൂടുതലായി ഒഴുകിയെത്തുകയും ചെയ്താൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. കുമരകം തെക്കുംഭാഗത്തുള്ള പൊങ്ങലക്കരി കോളനിയിലെ 115 കുടുംബങ്ങൾ വെള്ളപ്പൊക്ക കെടുതിയിലാണ്. ചാഴിവലത്തുകരി, കോന്നക്കേരിച്ചിറ തുടങ്ങിയ പ്രദേശങ്ങളും തിരുവാർപ്പ് പഞ്ചായത്തിലെ താമരശേരി, അംബേദ്ക്കർ, മാധവശേരി എന്നീ കോളനികളും അയ്മനം പഞ്ചായത്തിലെ ഒളശ, അലക്കുകടവ്, വല്ല്യാട് പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.