maram

മുണ്ടക്കയം: ശബരിമല ഇടത്താവളമായ എരുമേലി കാളകെട്ടി ക്ഷേത്രത്തിൽ, അയ്യപ്പഭക്തർ വലംവയ്ക്കുന്ന ഐതിഹ്യപ്പെരുമയുള്ള ആഞ്ഞിലി മരം ഉണങ്ങി. കാലപ്പഴക്കമോ, ഇടിമിന്നലേറ്റതോ ആകാം ഉണങ്ങാൻ കാരണമെന്ന് സംശയിക്കുന്നു. വിവരം ക്ഷേത്ര ഭാരവാഹികൾ വനപാലകരെ അറിയിച്ചിട്ടുണ്ട്.
അയ്യപ്പ ഭക്തർ ഈ ക്ഷേത്രത്തിലെത്തി ആഞ്ഞിലി മരത്തിന് വലംവച്ചു പ്രാർത്ഥിച്ച ശേഷമാണ് കാനന പാതയിലൂടെ ശബരിമലയിലേക്ക് യാത്ര തുടരുന്നത്. 200 ഇഞ്ചോളം വണ്ണവും നാൽപ്പതടിയിലേറെ ഉയരവുമുള്ള മരത്തിന് ചുവട്ടിൽ വിളക്കുവച്ചു പൂജയുണ്ടായിരുന്നു. സമീപത്തെ ക്ഷേത്രമുറ്റത്താണ് ഭക്തര്‍ യാത്രാമധ്യേ വിരിവയ്ക്കാറ്.

പരമശിവൻ 'കാളയെ കെട്ടിയ' മരം

പരമശിവനും പാർവതിയും കാളയെ കെട്ടിയിട്ടതായി വിശ്വസിക്കപ്പെടുന്ന മരമാണിത്. ഇതിന്റെ പേരിലാണ് ഈ പ്രദേശത്തിന് കാളകെട്ടിയെന്ന പേര് ലഭിച്ചതും. ശബരിമലയിലേക്ക് പുലിപ്പാൽ തേടിപ്പോയ അയ്യപ്പൻ മഹിഷിയെ വധിക്കുന്നത് കാണാൻ എത്തിയപ്പോഴാണ് പരമശിവനും പാർവതിയും ഈ ആഞ്ഞിലി മരത്തിൽ കാളയെ ബന്ധിച്ചതെന്നാണ് ഐതിഹ്യം. പിന്നീട് കാളകെട്ടിയാഞ്ഞിലിക്കു സമീപത്തായി പന്തള രാജാവ് ഒരു ശിവക്ഷേത്രം പണിയുകയും ആഞ്ഞിലിമരം തറകെട്ടി സംരക്ഷിക്കുകയും ചെയ്തു.