fctry

കുറിച്ചി: കുറിച്ചിയിലെ ചകിരി സംസ്‌കരണ ഫാക്ടറി പ്രവർത്തനം നിലച്ചിട്ട് 28 വർഷം പിന്നിടുന്നു. ഇതോടെ, ചകിരിഫാക്ടറി തകർന്നടിഞ്ഞ് സാമൂഹ്യവിരുദ്ധരുടെ ഇടത്താവളമായി. പഞ്ചായത്തിലെ കാലാവടക്കൻമുക്കിൽ അൻപതു ലക്ഷം രൂപ മുടക്കിയാണ് ഫാക്ടറിയുടെ നിർമ്മാണം പൂർത്തീകരിച്ചത്. പ്രവർത്തനം തുടങ്ങി ആറുമാസത്തിനുള്ളിൽ വ്യവസായ സംരംഭം പൂട്ടേണ്ടിവന്നു.

എം.വി.രാഘവൻ സഹകരണമന്ത്രിയായിരുന്നപ്പോൾ സംസ്ഥാന സർക്കാർ, കേന്ദ്രസർക്കാർ, കയർ ബോർഡ് എന്നിവിടങ്ങളിൽ നിന്നും ആനുകൂല്യം ലക്ഷ്യമിട്ടാണ് സ്ഥാപനം തുടങ്ങിയത്. ചകിരി സംസ്‌കരണത്തിനായി സ്ത്രീ തൊഴിലാളികളും യന്ത്രം പ്രവർത്തിപ്പിക്കുവാൻ ഒരു ഓപ്പറേറ്ററുമുണ്ടായിരുന്നു. കൃഷി ചെയ്തിരുന്ന രണ്ടേക്കർ നിലം നികത്തിയാണ് ഫാക്ടറി സ്ഥാപിച്ചത്. വൻതുക ചെലവഴിച്ച് കെട്ടിടവും യന്ത്രസാമഗ്രികളും സ്ഥാപിക്കുകയും ചെയ്തു.

പിന്നീട് ഉദ്ഘാടനം പോലും നടത്താതെയാണ് ഫാക്ടറി പ്രവർത്തനമാരംഭിച്ചത്. വൈദ്യുതി ചാർജ് തുകയായ നാലു ലക്ഷത്തിൽപരം രൂപയും ഇതിന്റെ പലിശയും അടയ്ക്കാത്തതിനാൽ കെട്ടിടമടക്കമുള്ള സ്ഥാവരജംഗമ സ്വത്തുക്കൾ 2009 ആഗസ്റ്റ് 25 ന് ജപ്തി ചെയ്തിരുന്നു. പിന്നീട് തുകയും പലിശയും സർക്കാർ ഇടപെട്ട് എഴുതി തള്ളുകയും 2010 ജൂലൈ 16 ന് ജപ്തി നടപടികൾ ഒഴിവാക്കി കൊടുക്കുകയും ചെയ്തു.

ഫാക്ടറി പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ കെട്ടിടത്തിലെ യന്ത്രസാമഗ്രികൾ പലതും കാണാനില്ലായിരുന്നു. ഉള്ള യന്ത്രങ്ങൾ തുരുമ്പെടുത്തു നശിക്കുകയും ചെയ്തു. ഇതിനിടയിൽ കാറ്റടിച്ച് കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ പറന്നുപോയി. ഇതോടെ, ഇവിടം സാമൂഹ്യവിരുദ്ധരുടെ ഇടത്താവളമായെന്ന് പ്രദേശവാസികൾ പറയുന്നു.

കൂടാതെ, ഹരിത കേരളം മിഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ ശേഖരിച്ച് സൂക്ഷിയ്ക്കുന്നതും ഇവിടെയാണ്. മേൽക്കൂര തകർന്ന കെട്ടിടത്തിൽ പടുകൂറ്റൻ വൃക്ഷം പടർന്നു പിടിച്ച നിലയിലാണ്. കെട്ടിടവും സ്ഥലവും മറ്റു ചെറുകിട സംരംഭങ്ങൾക്ക് വിനിയോഗിക്കാമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നിരവധി പദ്ധതികൾ എത്തുമ്പോൾ അടിസ്ഥാന സൗകര്യമടക്കമുള്ള വലിയ കെട്ടിടമാണ് ഉപയോഗശൂന്യമായി കിടക്കുന്നത്.