പാലാ: കഴിഞ്ഞ നാലു വർഷക്കാലമായി സ്ഥിരമായി പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന കൂട്ടിക്കൽ, അടുക്കം ഉൾപ്പടെയുള്ള മേഖലകളിൽ നിന്ന് അടിയന്തര സാഹചര്യം ഉണ്ടാകുമ്പോൾ ആളുകളെ മാറ്റി താമസിപ്പിക്കുന്നതിന് ദുരിതാശ്വാസ ക്യാമ്പുകൾക്ക് പകരം സ്ഥിരം സംവിധാനം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ.ഷോൺ ജോർജ് ആവശ്യപ്പെട്ടു. 2018ലെ പ്രളയത്തിന് ശേഷം ദുരന്തനിവാരണ അതോറിറ്റി ഇങ്ങനെയൊരു നിർദ്ദേശം സർക്കാരിന് സമർപ്പിച്ചിരുന്നു. പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം വർദ്ധിപ്പിക്കുന്നതിനും, ഇത് സമയബന്ധിതമായി വിതരണം ചെയ്യുന്നതിനായി കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ സ്‌പെഷ്യൽ ടീമിനെ നിയോഗിച്ച് അടിയന്തരമായി അതിനുള്ള ഫണ്ട് അനുവദിക്കണം.വെള്ളം കയറിയ വീടുകൾ വാസയോഗ്യമാക്കാൻ അടിയന്തര ധനസഹായം വില്ലേജ് ഓഫീസ് വഴി ഉടൻ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.