കോട്ടയം: സർക്കാരിന്റെ സ്വപ്ന പദ്ധതിയായ റീബിൽഡ് കേരള പൂർണമായും നിശ്ചലമായതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പ്രളയങ്ങളിൽ ജനങ്ങൾക്ക് ഉണ്ടായ നഷ്ടം നികത്താൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നേരത്തെ നടന്ന ദുരന്തങ്ങളിൽ നിന്നും സർക്കാർ പഠിച്ചിട്ടില്ലെന്നതിന്റെ ഉദാഹരണമാണ് ഇപ്പോഴത്തെ ദുരന്തം. ദുരിതാശ്വാസപ്രവർത്തനങ്ങൾ വേണ്ടത്ര ഗൗരവത്തിൽ മുന്നോട്ട് പോവുന്നില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. വീടുകൾ ചെളിയും കല്ലുംകൊണ്ട് നിറഞ്ഞിട്ടും ഇവിടെ സന്നദ്ധസംഘടനകളെ മാത്രമേ കാണുന്നുള്ളൂ. സർക്കാർ സംവിധാനങ്ങൾ എവിടെയും കാണുന്നില്ല. മരണപ്പെട്ടവരെ പോലെ വീടുകൾ നശിച്ചവരെയും സഹായിക്കാനുള്ള ബാദ്ധ്യത സർക്കാരിനുണ്ട്. എല്ലാവർക്കും ഉടൻ അടിയന്തര നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, മദ്ധ്യ മേഖല പ്രസിഡന്റ് എൻ.ഹരി, ജില്ലാ സെക്രട്ടറി വി.സി അജി കുമാർ, മണ്ഡലം പ്രസിഡന്റ് കെ.ബി. മധു, സംസ്ഥാന കൗൺസിൽ അംഗം ടി.എ ഹരികൃഷ്ണൻ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.