കോട്ടയം: ബയോ ഫ്ളോക്ക് ടാങ്കുകളിൽ മത്സ്യകൃഷി തുടങ്ങിയ കർഷകർ ദുരിതത്തിലായി. ഇത്തരം മത്സ്യങ്ങളുടെ വിൽപ്പന നടന്നിട്ട് എട്ട് മാസം പിന്നിടുന്നുവെന്നാണ് കർഷകർ പറയുന്നത്. കേന്ദ്ര സർക്കാരിന്റ പ്രധാനമന്ത്രി മൽസ്യ സംമ്പദ് യോജന (പി.എം.എസ്.എസ്.വൈ) പദ്ധതി പ്രകാരമാണ് ഈ മൽസ്യകൃഷി പ്രചാരത്തിലെത്തിയത്.
20000 ലിറ്ററിന്റെ ടാങ്ക് നിർമ്മിക്കാൻ 750000 രൂപയാണ് ചെലവ്. ഇതിൽ 280000 രൂപ സബ്‌സിഡി ലഭിക്കും. ഈ ആനുകൂല്യത്തിന്റെ മോഹവലയത്തിൽ പെട്ട് നിരവധി കർഷകരാണ് ബയോ ഫ്ളോക്ക് മീൻകൃഷിയിലേക്ക് തിരിഞ്ഞത്. സംസ്ഥാനത്ത് ഫിഷറീസ് വകുപ്പിന്റെ കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. സർക്കാരിന്റെ വിത്തുല്പാദന കേന്ദ്രമായ വല്ലാർപാടം ആർ.ജി.സി.എയിൽ നിന്നാണ് കുഞ്ഞുങ്ങളെ നൽകുന്നത്. ഒരു യൂണിറ്റിന് 8700 കുഞ്ഞുങ്ങൾ എന്ന കണക്കിൽ ഏഴ് ടാങ്കുകളിലാണ് മത്സ്യം വളർത്തൽ. ടാങ്ക് പ്രവർത്തിക്കുന്നതിന് ഒരു ദിവസം 6 യൂണിറ്റ് വൈദ്യുതി, മൂന്ന് നേരം തീറ്റ എന്നിവ വേണം. ഒരുമാസം 35000 രൂപ ഇതിലേക്ക് ചെലവാകും. ഒരു ടാങ്കിൽ 1250 മത്സ്യങ്ങൾ ലഭിക്കും. 35 ടൺ മത്സ്യങ്ങളാണ് ഇനിയും വിറ്റഴിക്കാൻ ഉള്ളത്.
കൃത്യമായ വിപണന സാദ്ധ്യത വിലയിരുത്താതെ കർഷകരെ ഈ മേഖലയിലേക്ക് തള്ളിവിട്ടതാണ് പ്രശ്‌നം രൂക്ഷമാകാൻ കാരണം. ഫിഷറീസ് വകുപ്പ് നിർദേശിക്കുന്ന മത്സ്യകുഞ്ഞുങ്ങളെ മാത്രമേ ഈ പദ്ധതിയിൽ വളർത്താൻ അനുവദിച്ചിരുന്നുള്ളു. ഇതും പ്രതികൂലമായി. വിപണിയിൽ വലിയ ഡിമാന്റ് ഇല്ലാത്ത തിലോപ്പിയ കുഞ്ഞുങ്ങളെയാണ് നൽകിയത്. പൊതുവിപണിയിൽ ഒന്നര രൂപ മാത്രം വിലയുള്ള മീൻ കുഞ്ഞുങ്ങളെ പത്തു രൂപയ്ക്കാണ് ഫിഷറീസ് വകുപ്പ് കർഷകർക്ക് നൽകിയത്. ആദ്യഘട്ടത്തിലും കൊവിഡ് കാലഘട്ടത്തിലും കൃഷി ആദായകരമായിരുന്നു. കിലോയ്ക്ക് 250 രൂപയ്ക്ക് മുകളിൽ വില ലഭിക്കുകയും ചെയ്തു. എന്നാൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ കർണാടകയിൽനിന്ന് മത്സ്യം കൂടുതലായി എത്താൻ തുടങ്ങിയതും കോഴിവേസ്റ്റ് നൽകി പാടശേഖരങ്ങളിൽ മത്സ്യം വളർത്തുന്ന രീതി വ്യാപകമായതും ബയോ ഫ്ളോക്കിൽ വളർത്തുന്ന മത്സ്യങ്ങളുടെ ഡിമാൻഡ് കുറച്ചു. കോഴി വേസ്റ്റ് നൽകി വളർത്തുന്നവയ്ക്ക് 80 രൂപ നിരക്കിൽ വിപണിയിൽ ലഭ്യമാകാൻ തുടങ്ങി. ഒരു കിലോ മത്സ്യം ഉൽപ്പാദിക്കുന്നതിന് ബയോ ഫ്ളോക്കിൽ 180 രൂപ വരെ ചെലവാകുന്നുണ്ടെന്നും വില കുറച്ചുകൊടുത്താൽ നഷ്ടമാകുമെന്നും കർഷകർ പറയുന്നു.
പി.എം.എസ്.എസ്.വൈ പദ്ധതി
750000 രൂപ
ചെലവ്.
280000 രൂപ
സബ്‌സിഡി
ബയോ ഫ്ളോക്ക് പരാജയ കാരണങ്ങൾ
വിപണന സാദ്ധ്യത പഠിക്കാതെ ഫിഷറീസ് വകുപ്പ് ഈ കൃഷി പ്രചരിപ്പിച്ചു
വളർത്താൻ നൽകിയത് ഡിമാൻഡ് കുറഞ്ഞ തിലോപ്പിയ കുഞ്ഞുങ്ങളെ
കർണ്ണാടകയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഈ മൽസ്യം എത്താൻ തുടങ്ങി
കോഴി വേസ്റ്റ് നൽകി വളർത്തുന്നവ കുറഞ്ഞ വിലയ്ക്ക് വിപണിയിലെത്തി
'ഗുണനിലവാരമുള്ള മത്സ്യമാണ് തങ്ങൾ ഉദ്പാദിപ്പിക്കുന്നത്. എക്‌സ്‌പോർട്ടിംഗ് സാദ്ധ്യത ഉപയോഗപ്പെടുത്തി ഈ മേഖലയിലെ കർഷകരെ സഹായിക്കുന്നതിനുള്ള നടപടി സർക്കാർ സ്വീകരിക്കണം'.
- ഹരീഷ് അമയന്നൂർ, ബയോഫ്‌ളോക്ക് കർഷകൻ