കോട്ടയം: കൂട്ടിക്കലടക്കം ദുരിതബാധിതമേഖലകളിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മുണ്ടക്കയം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ ചേരുമെന്ന് മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിൽ വിവിധ പ്രളയ ബാധിത മേഖലകൾ മന്ത്രിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
മലവെള്ളപ്പാച്ചിലിൽ തകർന്ന വെള്ളനാടി വള്ളക്കടവ് കാവുംഭാഗം പാലം കുറുവാമൂഴിയിൽ നദീതീരത്തിനടുത്ത് പൂർണമായി നശിച്ച വീടുകളും അഞ്ചിലിപ്പയിലെ അഭയഭവനും കടകളും പ്രളയത്തിൽ ബലക്ഷയം നേരിട്ട കാഞ്ഞിരപ്പള്ളി-റാന്നി റോഡിലെ കടവനാൽകടവ് പാലവും മന്ത്രി സന്ദർശിച്ചു.
കുറുവാമൂഴിയിലെ സെന്റ് ജോസഫ് പള്ളി പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി സൗകര്യങ്ങൾ വിലയിരുത്തി. 31 കുടുംബങ്ങളിലെ 114 പേരാണ് ക്യാമ്പിലുള്ളത്. നഷ്ടപ്പെട്ട രേഖകൾ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും സർക്കാർ എല്ലാ സഹായവും നൽകുമെന്നും മന്ത്രി പറഞ്ഞു. 14 കുടുംബങ്ങളിലെ 49 പേർ കഴിയുന്ന വിഴിക്കത്തോട് ചേനപ്പാടി ആർ.വി.ജി. വി.എച്ച്.എസ്. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പും മന്ത്രി സന്ദർശിച്ചു. കൊക്കയാറിൽ ഉരുൾപൊട്ടലിൽ മരിച്ച അംന, അമീൻ, ഇവരുടെ അമ്മ ഫൗസിയ എന്നിവരുടെ കാഞ്ഞിരപ്പള്ളിയിലെ ചേരിപുറത്ത് വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഫൗസിയയുടെ ഭർത്താവ് സിയാദുമായി സംസാരിച്ചു.