കോട്ടയം: ജില്ലയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. വന്ധ്യംകരണ ശസ്ത്രക്രിയ നിലച്ചിട്ട് ആറുമാസം പിന്നിടുന്നു. ആളൊഴിഞ്ഞ ഇടറോഡുകൾ, മാർക്കറ്റ് റോഡുകൾ, പമ്പുകൾ തുടങ്ങി നഗരത്തിന്റെ ഓരോ മുക്കുകളും കോണുകളും കീഴടക്കുകയാണ് തെരുവ് നായ്ക്കൾ. തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കുന്നതിനും പേവിഷബാധ ഉന്മൂലനം ചെയ്യുന്ന അനിമൽ ബർത്ത് കൺട്രോളർ (എ.ബി.സി )പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും തെരുവ് നായകളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് നിലവിലുള്ളത്. പഴയ ബസ് സ്റ്റാൻഡ്, നാഗമ്പടം സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, പച്ചക്കറി മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽ എല്ലാം ചെറു സംഘങ്ങളായാണ് തെരുവ് നായകൾ കേന്ദ്രീകരിച്ചിരിക്കുന്നത്. പകൽ സമയങ്ങളിൽ മാത്രമല്ല, രാത്രികാലങ്ങളിലും തെരുവ്‌നായ്ക്കൾ കൂട്ടമായി എത്താറുണ്ടെന്ന് യാത്രക്കാർ പറയുന്നു. തെരുവ് നായകളുടെ ആക്രമണത്തിന് നിരവധി പേരാണ് ഇരയാകുന്നത്. പൊതു നിരത്തുകളിലെ അറവ്മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവയുടെ നിക്ഷേപമാണ് തെരുവ്‌നായ്ക്കളെ ഗ്രാമ നഗര വ്യത്യാസമില്ലാതെ കൂടുതലായി എത്തിക്കുന്നത്.
സർക്കാർ ആശുപത്രികളിൽ പദ്ധതി നിലച്ചതോടെ സ്വകാര്യ ആശുപത്രികൾ വന്ധ്യകരണ പ്രക്രിയയ്ക്ക് അമിത ചാർജ് ഈടാക്കുന്നതായി പരാതിയും ഉയരുന്നുണ്ട്. 3000 രൂപ മുതലാണ് ശസ്ത്രക്രിയയ്ക്കായി ഈടാക്കുന്നത്. തദേശ സ്ഥാപനങ്ങളുടെ കീഴിൽ കുടുംബശ്രീ മുഖേനയാണ് എ.ബി.സി പദ്ധതി നടന്നു വരുന്നത്. നായ്ക്കളെ പഞ്ചായത്ത് മെമ്പറുടെ സാക്ഷ്യപത്രത്തോടെയാണ് വന്ധ്യകരണത്തിനായി കൊണ്ടുപോകേണ്ടത്. വന്ധ്യകരണത്തിനുശേഷം അതാത് സ്ഥലങ്ങളിൽ നാല് ദിവസത്തിനുള്ളിൽ തിരിച്ചു വിടുന്നതാണ് രീതിയെങ്കിലും ഇത് കൃത്യമായി നടക്കുന്നില്ല. നിലവിൽ ഫണ്ട് അനുവദിച്ചിട്ടുള്ള മേഖലയിൽ മാത്രമാണ് വന്ധ്യകരണം നടക്കുന്നത്.
കൃത്യമായ വന്ധ്യകരണം നടക്കാത്തതും പൊതു നിരത്തിലെ ഭക്ഷണ ലഭ്യതയും നായകളുടെ വളർച്ചയ്ക്കും കുഞ്ഞുങ്ങൾ പെരുകുന്നതിനും ഇടയാക്കുന്നത്. തദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുഖേനയുള്ള ഫണ്ട് ഇല്ലാത്തതാണ് പദ്ധതി താൽക്കാലികമായി നിലയ്ക്കാൻ ഇടയാക്കുന്നതെന്ന് ജില്ലാ മൃഗസംരക്ഷണ അധികൃതർ പറയുന്നു.