വട്ടവട: വിലയ്ക്കു വാങ്ങിയ മരങ്ങൾ വെട്ടി കൊണ്ടുപോകാൻ പാസ് കിട്ടുന്നതിന് 110000 രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫീസറും സ്‌പെഷ്യൽ വില്ലേജ് ഓഫീസറും വിജിലൻസിന്റെ പിടിയിലായി. ഇടുക്കി വട്ടവട വില്ലേജ് ഓഫീസർ ഇരുമ്പുപാലം സ്വദേശി സിയാദ് എം എം, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ചേർത്തല സ്വദേശി അനീഷ് പി. ആർ എന്നിവരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.പരാതിക്കാരനായ യുവാവിനോട് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് ഇവർ കൈക്കൂലി ആവശ്യപ്പെട്ടത്. വട്ടവട സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നും യൂക്കാലിപ്‌സ്, ഗ്രാന്റിസ് മരങ്ങൾ വിലയ്ക്കുവാങ്ങിയത് വെട്ടിക്കൊണ്ടു പോകുന്നതിന് പാസ് അനുവദിച്ചു കിട്ടുന്നതിന് പരാതിക്കാരൻ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ പാസ് അനുവദിക്കുന്നതിന് സാങ്കേതിക തടസങ്ങൾ ഉണ്ടെന്നു പറഞ്ഞ് അപേക്ഷയിൽ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയും പാസ് അനുവദിക്കുന്നതിന് നിയമാനുസൃത ഫീസിനൊപ്പം ഒരു ലക്ഷം രൂപ വില്ലേജ് ഓഫീസർക്കും 20000 രൂപ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ്മാർക്കും കൈക്കൂലിയായി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 50,000 രൂപ ആദ്യഗഡുവായി നൽകാമെന്ന് പറഞ്ഞപ്പോൾ മൊത്തം തുകയും ഒരുമിച്ച് വേണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് പരാതിയുമായി യുവാവ് വിജിലൻസിനെ സമീപിക്കുകയായിരുന്നു.
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യുറോ കിഴക്കൻ മേഖല സൂപ്രണ്ട് വി .ജി വിനോദ്കുമാറിന്റെ നിദേശപ്രകാരം ഇടുക്കി യൂണിറ്റ് ഡിവൈ. എസ്. പി വി.ആർ.രവികുമാറിന്റെ നേതൃത്ത്വത്തിൽ ഇൻസ്‌പെക്ടർമാരായ ജയകുമാർ. എസ്, ബി മഹേഷ് പിള്ള. എസ്‌ഐ മാരായ സന്തോഷ്.കെ.എൻ., ഷാജി.കെ.എൻ, ജെയിംസ് ആന്റണി, പ്രസന്നകുമാർ. പി.എസ്, ടി. കെ അനിൽകുമാർ. എഎസ്‌ഐ മാരായ ബിജു വർഗ്ഗീസ്, തുളസീധരകുറുപ്പ്, സ്റ്റാൻലി, ഷാജികുമാർ വി.കെ, എസ് സി പി ഒ മാരായ സുരേന്ദ്രൻ. പി ആർ, റഷീദ് കെ .യു, അജയചന്ദ്രൻ, സന്ദീപ് ദത്തൻ എന്നിവർ ചേർന്ന് ഇരുവരെയും പിടികൂടുകയായിരുന്നു.