വൈക്കം : മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ ഭാഗമായ സമൂഹസന്ധ്യവേല നവംബർ 9 ന് ആരംഭിക്കും. വൈക്കം സമൂഹത്തിന്റെ സന്ധ്യ വേലയാണ് ആദ്യം നടക്കുന്നത്. ക്ഷേത്രത്തിൽ വിശേഷാൽ വഴിപാടുകൾക്ക് പുറമെ രാവിലെ ആനപ്പുറത്ത് ശ്രീബലിയും വൈകിട്ട് വിളിക്കെഴുന്നള്ളിപ്പും ഉണ്ടാവും. ദീപാരാധനയ്ക്ക് ശേഷം വൈക്കം സമൂഹത്തിന്റെ ഒറ്റപ്പണം സമർപ്പിക്കൽ ചടങ്ങ? നടക്കും. ബലിക്കൽ പുരയിൽ വെള്ള പട്ടു വിരിച്ച് സമൂഹം സെക്രട്ടറി കെ. സി. കൃഷ്ണമൂർത്തി ഒറ്റപണ സമർപ്പണത്തിന് ക്ഷണിക്കും. സമൂഹത്തിന്റെ ആദ്യ അംഗമെന്ന നിലയിൽ വൈക്കത്ത് പെരുംതൃക്കോവിലപ്പൻ, ഉദയനാപുരത്തപ്പൻ, തന്ത്രി ഭദ്രകാളി മറ്റപ്പള്ളി ഇല്ലം, തന്ത്രി കിഴക്കിനേടത്ത് മേക്കാട്ട് ഇല്ലം, മേൽശാന്തിമാർ, കീഴ്ശാന്തി മാർ ,പടിഞ്ഞാറെടത്ത് ഇല്ലത്ത് മൂസത് , കിഴക്കേടത്ത് മൂസത് , പട്ടോലക്കാർ, കിഴിക്കാർ എന്നിവർ പേരു വിളിക്കുന്ന മുറക്ക് എത്തി പണം സമർപ്പിക്കും. സമർപ്പിച്ച പണം കിഴിയാക്കി തല ചുമടായി എടുത്ത് വേദമന്ത്രോച്ചാരണങ്ങളോടെ ക്ഷേത്രത്തിന് പ്രദക്ഷിണം ചെയ്ത് കിഴി പണം എണ്ണി തിട്ടപ്പെടുത്തി ദേവസ്വത്തിന് കൈമാറും. പിന്നിട് ആ പണത്തിൽ നിന്നു ഒരു പണം എടുത്തു് കിഴിയായി സൂക്ഷിക്കും. ഇത് അടുത്ത സന്ധ്യവേലയുടെ പ്രാരംഭ ചടങ്ങുകൾക്ക് ഉപയോഗിക്കും. സന്ധ്യവേലയുടെ ഭാഗമായി 8 ന് വൈക്കം സമൂഹത്തിൽ അരിയളക്കൽ ചടങ്ങ് നടത്തും. തെലുങ്ക് സമൂഹത്തിന്റെ സന്ധ്യ വേല 11 നും തമിഴ് വിശ്വബ്രഹ്മ സമാജത്തിന്റെ സന്ധ്യവേല 12നുമാണ്.
13 നാണ് വടയാർ സമൂഹത്തിന്റെ സന്ധ്യവേലയും ഒറ്റപ്പണ സമർപ്പണവും.