ourang-medan

കടൽക്കൊള്ളക്കാരുടെയും പ്രേതക്കപ്പലുകളുടെയും നിരവധിക്കഥകളാണ് ലോകത്തുള്ളത്. വാമൊഴിയായും പഴങ്കഥകളായും പണ്ട് മുതൽ തന്നെ കേൾക്കുന്നവരെ ത്രസിപ്പിക്കുന്ന ഒന്നാണ് കടൽക്കഥകൾ. അത്തരത്തിൽ ഒന്നാണ് എസ്.എസ് ഒറാംഗ് മെഡാൻ.

1940കളുടെ അവസാനം. മലേഷ്യയിലെ മലാക്കയ്ക്ക് സമീപത്ത് കൂടി നിരവധി കപ്പലുകൾ കടന്നു പോയിരുന്നു. ഇതിനിടെ ഏതോ ഒരു കപ്പലിൽ നിന്നുള്ള ഒരു അപായ സന്ദേശങ്ങൾ ആ ഭാഗത്ത് കൂടി പോയ മറ്റ് കപ്പലുകൾക്ക് ലഭിച്ചു. രണ്ട് ഭാഗമായാണ് ആ അജ്ഞാതകപ്പലിൽ നിന്നും സന്ദേശം എത്തിയത്. സന്ദേശത്തോടൊപ്പം ഒരു അജ്‌ഞാത കോഡുമുണ്ടായിരുന്നു. ആ കോഡ് എന്താണെന്ന് മനസിലാക്കിയെടുക്കാൻ ആർക്കും കഴി‌ഞ്ഞില്ല. അപായ സന്ദേശം ഇങ്ങനെയായിരുന്നു ' ക്യാപ്ടൻ ഉൾപ്പെടെ എല്ലാ ഓഫീസർമാരും മരിച്ചു. കപ്പലിന്റെ ചാർട്ട്റൂമിലും ബ്രിഡ്ജിലുമായി കിടക്കുന്നു. കപ്പലിലെ എല്ലാവരും മരിച്ചു... ഞാനും മരിക്കും ".!


പിന്നീട് സന്ദേശമൊന്നുമുണ്ടായില്ല. അമേരിക്കൻ കപ്പലുകളായ സിൽവർ സ്റ്റാർ, സിറ്റി ഒഫ് ബാൾട്ടിമോർ എന്നിവ സിഗ്നൽ പിന്തുടർന്ന് ആ അജ്ഞാത കപ്പലിനെ കണ്ടെത്തി. ഡച്ച് ചരക്കു കപ്പലായിരുന്ന എസ്.എസ് ഒറാംഗ് മെഡാനിൽ നിന്നായിരുന്നു ആ സന്ദേശങ്ങൾ എത്തിയത്.

ചരക്കുകപ്പലായ സിൽവർ സ്റ്റാർ ആയിരുന്നു ആദ്യം ഒറാംഗ് മെഡാന്റെ അടുത്തെത്തിയത്. കാഴ്ചയിൽ ഒറാംഗ് മെഡാൻ വളരെ ശാന്തമായിരുന്നു. എന്നാൽ, സിൽവർ സ്റ്റാറിലെ ജീവനക്കാ‌ർ ഒറാംഗ് മെഡാന്റെ ഉള്ളിലേക്ക് പ്രവേശിച്ചപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. പ്രേത സിനിമകളിലൊക്കെ കാണുന്നതുപോലുള്ള അന്തരീക്ഷമായിരുന്നു ഒറാംഗ് മെഡാനിൽ കണ്ടത്. കപ്പലിലെ എല്ലാവരും മരിച്ചു കിടക്കുകയായിരുന്നു. എന്തോ കണ്ട് ഭയന്ന പോലെ എല്ലാവരുടെയും കണ്ണുകൾ പുറത്തേക്ക് തള്ളിനിന്നിരുന്നു. അവരുടെ മുഖങ്ങളിലും ഭയത്തിന്റെ ഭാവം പ്രകടമായിരുന്നു.

എന്തിൽ നിന്നോ രക്ഷപെടാൻ ശ്രമിച്ചപോലെയായിരുന്നു ഓരോ മൃതദേഹങ്ങളും കിടന്നിരുന്നത്. കപ്പലിലുണ്ടായിരുന്ന നായയും കൊല്ലപ്പെട്ടിരുന്നു. ഒറാംഗ് മെഡാന്റെ ക്യാപടനെ കപ്പലിന്റെ ബ്രിഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചാർട്ട്റൂമിലും വീൽഹൗസിലും ഓഫീസർമാർ മരിച്ചു കിടക്കുന്നത് കണ്ടെത്തിയിരുന്നു. മാത്രമല്ല, അപായ സന്ദേശങ്ങൾ അയച്ചെന്ന് കരുതുന്ന റേഡിയോ ഓപ്പറേറ്ററും സമാന രീതിയിൽ മരിച്ചുകിടക്കുന്നു.

അസാധാരണം

സിൽവർ സ്റ്റാറിലെ ജീവനക്കാർ ഒറാംഗ് മെഡാനിൽ കണ്ടെത്തിയതെന്ന് പറയപ്പെടുന്ന ചില വിചിത്ര വസ്തുതകൾ;

 ഒറാംഗ് മെഡാനിൽ എവിടെ നിന്നോ ഒരു തരം തണുപ്പ് വന്നിരുന്നു.

 മരിച്ച ആരുടെയും ശരീരത്തിൽ മുറിവുകളുണ്ടായിരുന്നില്ല. തണുത്ത് മരവിച്ച ആ മൃതദേഹങ്ങൾ സാധാരണ നിലയേക്കാൾ വേഗത്തിൽ ജീർണിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടു.

 ഒറാംഗ് മെഡാനിൽ പ്രത്യക്ഷത്തിൽ തകരാറുകളൊന്നും കണ്ടെത്തിയിരുന്നില്ല. അതിനാൽ ഒറാംഗ് മെഡാനെ കരയിലേക്കെത്തിക്കാൻ സിൽവർ സ്റ്റാറിന്റെ ക്യാപ്ടൻ തീരുമാനിച്ചിരുന്നു.

 സിൽവർ സ്റ്റാറുമായി ഒറാംഗ് മെഡാനെ ബന്ധിപ്പിച്ച നിമിഷം ഒറാംഗ് മെഡാന്റെ നാലാം നമ്പർ കാർഗോ ഹോൾഡിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടു. വൈകാതെ, ഒറാംഗ് മെഡാനിൽ ശക്തമായ പൊട്ടിത്തെറിയുണ്ടാവുകയും ഇതിന്റെ ഫലമായുണ്ടായ ദ്വാരത്തിലൂടെ വെള്ളം മുകളിലേക്ക് കയറുകയും ഒറാംഗ് മെഡാൻ കടലിൽ മുങ്ങുകയും ചെയ്തു.

 എല്ലാം മിഥ്യയോ ?

എസ്.എസ്. ഒറാംഗ് മെഡാൻ എന്ന കപ്പൽ നിലനിന്നു എന്നത് സംബന്ധിച്ച യാതൊരു രേഖകളും ഇതുവരെ ലഭ്യമല്ല. 1824 - 1962 കാലഘട്ടത്തിൽ സംഭവിച്ച കടൽ ദുരന്തങ്ങളുടെ ഡിക്‌ഷണറിയിലും ലോയ്‌ഡ്‌സ് ഷിപ്പിംഗ് രജിസ്റ്ററിലും ഒറാംഗ് മെഡാനെ പറ്റി യാതൊരു സൂചനയുമില്ല. ഒറാംഗ് മെഡാന് അപകടം സംഭവിച്ചത് എന്നാണെന്നും കൃത്യമായി അറിയില്ല. ഓരോ രേഖകളിലും വ്യത്യസ്ത വർഷങ്ങളാണ്. ഒറാംഗ് മെഡാൻ എന്ന പേര് ഒരു പക്ഷേ, അക്കാലത്ത് ഡച്ച് കോളനിയായിരുന്ന സുമാത്രയിൽ രജിസ്റ്റർ ചെയ്തതിനാൽ ആണോ എന്ന് സംശയിക്കുന്നവരുണ്ട്. സുമാത്രയിലെ വലിയ പട്ടണമാണ് മെഡാൻ. ഇന്തോനേഷ്യൻ ഭാഷയിൽ ' മെഡാനിൽ നിന്നുള്ള മനുഷ്യൻ " എന്നാണ് ഒറാംഗ് മെഡാന്റെ അർത്ഥം. 1952 മേയിലാണ് സംഭവവുമായി ബന്ധപ്പെട്ട അറിയപ്പെടുന്നതിൽ ആദ്യത്തെ സാക്ഷി മൊഴി രേഖപ്പെടുത്തിയത്. സിൽവർ സ്റ്റാർ കപ്പലിലുണ്ടായിരുന്നതെന്ന് കരുതുന്ന ചിലരുടെ മൊഴി യു.എസ് കോസ്റ്റ് ഗാർഡ് ആയിരുന്നു രേഖപ്പെടുത്തിയത്. അതേ സമയം, ഒറാംഗ് മെഡാൻ എന്നൊരു കപ്പലിലെല്ലന്നും സിൽവർ സ്റ്റാർ കപ്പലിലെ ജീവനക്കാരുടെ സാങ്കല്പിക സൃഷ്ടിയാണെന്നും ആരോപിക്കുന്നവേറെയാണ്.

ഒറാംഗ് മെഡാന് എന്താണ് സംഭവിച്ചത് എന്നതിനെ സംബന്ധിച്ച് നിരവധി സിദ്ധാന്തങ്ങളാണ് നിലവിലുള്ളത്. ഒറാംഗ് മെഡാന്റെ ക്യാപ്ടന്റെ പേരും അത് സഞ്ചരിച്ചിരുന്ന പാതയും സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു ജർമ്മൻ പുസ്തകം 1954ൽ പുറത്തിറങ്ങിയിരുന്നു. സിൽവർ സ്റ്റാറിലുണ്ടായിരുന്ന ഒരാൾ നൽകിയ വിവരങ്ങളാണ് പ്രൊഫസർ തിയഡോർ സിയേർസ്ഡോർഫർ എന്നയാൾ തയാറാക്കിയ പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഒറാംഗ് മെഡാന്റെ ചരക്കുകളിൽ പൊട്ടാസ്യം സയനേഡും നൈട്രോഗ്ലിസറിനും ഉണ്ടായിരുന്നതായും പറയപ്പെടുന്നു. വളരെ അപകടകരമായ രാസവസ്തുക്കളായതിനാൽ കടലിലൂടെ ഇവ കൊണ്ടുപോകാൻ നാവികർ തയാറാകാറില്ല.

 രഹസ്യായുധമോ ?​

ജപ്പാനീസ് ശാസ്ത്രജ്ഞർ നിർമ്മിച്ച ഏതോ ജൈവായുധമായിരുന്നു ഒറാംഗ് മെഡാനിൽ എന്ന് വിശ്വസിക്കുന്നവരുണ്ട്. അക്കാലത്ത് ജപ്പാനീസ് ഗവേഷകർ അപകടകരമായ പല പരീക്ഷണങ്ങളും യുദ്ധ തടവുകാരിൽ ഉൾപ്പെടെ പരീക്ഷിച്ചിരുന്നതായും ശത്രുക്കൾക്കെതിരെ പ്രയോഗിക്കാൻ മാരക രാസ, ജൈവ ആയുധങ്ങൾ നിർമ്മിച്ചിരുന്നതായും പറയപ്പെടുന്നു. ഒറാംഗ് മെഡാനിലുണ്ടായിരുന്നവരുടെ മരണം ഇത്തരത്തിൽ നടത്തിയ ഏതെങ്കിലും പരീക്ഷണങ്ങളുടെയോ ജൈവായുധങ്ങളുടെയോ ഫലമാകാമെന്നും ചിലർ വാദിക്കുന്നു.

ഈ രാസ / ജൈവായുധങ്ങൾ ഒരു പക്ഷേ, ഒറാംഗ് മെഡാനിൽ ജപ്പാനിൽ നിന്ന് രഹസ്യമായി കടത്തിയതാകാമെന്നും യാത്രാ മദ്ധ്യേ അത് ചോർന്ന് എല്ലാവരും മരിച്ചതാകാമെന്നും പൊട്ടിത്തെറി ഇതിന്റെ അനന്തര ഫലമാകാമെന്നും പ്രചാരണമുണ്ട്.

 ഉത്തരമില്ല !

ശരിക്കും ഒറാംഗ് മെഡാൻ എന്ന കപ്പലുണ്ടായിരുന്നോ ? സിൽവർ സ്റ്റാർ കപ്പലിലെ ജീവനക്കാർ കണ്ടത് സത്യമെങ്കിൽ എന്താണ് ശരിക്കും സംഭവിച്ചത്. ? ഒറാംഗ് മെഡാനിൽ എല്ലാവരുടെയും ജീവൻ നഷ്ടമായതെങ്ങനെ ? ഈ ചോദ്യങ്ങൾക്കൊന്നും വ്യക്തമായ ഒരുത്തരം നൽകാൻ ആർക്കും സാധിക്കുന്നില്ല. എങ്കിൽ പോലും, വർഷങ്ങളായി സമുദ്ര പര്യവേഷകരടക്കം അന്വേഷകർ തേടുന്ന ഒരു നിഗൂഡ രഹസ്യമാണ് ഒറാംഗ് മെഡാൻ. അന്യഗ്രഹ ജീവികൾ, മീഥേൻ, തീപിടിത്തം തുടങ്ങി നിരവധി കാരണങ്ങൾ ഒറാംഗ് മെഡാന്റെ ദുരന്തവുമായി കൂട്ടിയിണക്കാൻ ശ്രമിക്കുന്നവരേറെയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ സമുദ്ര കഥകളിലൊന്നായി ഒറാംഗ് മെഡാൻ അവശേഷിക്കുന്നു.