വൈറസ് ബാധയാണ് ചിക്കൻ പോക്സിന്റെ പ്രധാനകാരണം. അതിനാൽ വൈറസ് ബാധിക്കാൻ സാദ്ധ്യതയുള്ള സാഹചര്യങ്ങളെ ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്. ചിക്കൻപോക്സ് ബാധിച്ചവരുമായുള്ള സമ്പർക്കം ഒഴിവാക്കുക, പ്രതിരോധശേഷി കുറയാൻ കാരണമാകുംവിധം ശരീരത്തിലെ താപനില വർദ്ധിക്കാൻ സാദ്ധ്യതയുള്ള ആഹാരവും ശീലവും ക്രമീകരിക്കുക, നേരിട്ട് വെയിൽ അല്ലെങ്കിൽ ചൂട് ഏൽക്കുന്ന പ്രവൃത്തികളിൽ നിന്ന് അകന്നുനിൽക്കുക തുടങ്ങിയവയാണ് ആയുർവേദം വിധിക്കുന്ന പരിഹാരമാർഗങ്ങൾ.
കുട്ടികൾ, ഗർഭിണികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർക്ക് ചിക്കൻ പോക്സ് പിടിപെടാനുള്ള സാദ്ധ്യത കൂടുതലാണ്. പിടിപെട്ടവരിൽ തന്നെ ഈ വിഭാഗത്തിലുള്ളവർക്ക് അപകടം ഒഴിവാക്കാൻ പ്രത്യേക പരിഗണനയും ആവശ്യമാണ്.
എരിവും പുളിയും ചേർന്ന ആഹാരങ്ങൾ ധാരാളമായി ഉപയോഗിക്കുക, മസാല, നോൺവെജ്, കശു അണ്ടി, സോഫ്റ്റ് ഡ്രിങ്ക്സ്, കോഴിമുട്ട ,കോഴി ഇറച്ചി എന്നിവയുടെ ഉപയോഗം, വിശപ്പില്ലാത്ത സമയത്തെ ഭക്ഷണം, വെയിൽ കൊള്ളുക തുടങ്ങിയവ ചിക്കൻപോക്സ് പിടിപെടാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും.
ചെറിയൊരു ജലദോഷപ്പനിയായി ആരംഭിക്കുന്ന ചിക്കൻപോക്സ് പിന്നീട് പനി, തൊണ്ടവേദന, വിശപ്പില്ലായ്മ,ചുമ, തലവേദന എന്നിവയോടുകൂടി മൂന്നു ദിവസങ്ങൾക്കുള്ളിൽ ശരീരത്തിൽ വേദനയോടുകൂടിയ ചുവന്ന പാടുകളും ചൊറിച്ചിലോടുകൂടിയ തിണർപ്പുകളുമായി മാറും. ചുവന്ന സ്പോട്ടുകൾ ക്രമേണ വെള്ളം നിറഞ്ഞുനിൽക്കുന്ന കുമിളകളായി മാറും. ഇവ ദേഹം മുഴുവനും ഉണ്ടാകുമെങ്കിലും മുഖത്തും നെഞ്ചിലും ആയിരിക്കും ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്.
അഞ്ചു മുതൽ ഏഴു ദിവസം വരെ ഇത്തരം കുമിളകൾ പുതുതായി ഉണ്ടായിക്കൊണ്ടിരിക്കും. ഓരോ കുമിളകളും പൊട്ടി കരിയാൻ രണ്ടുമൂന്നു ദിവസം വേണ്ടിവരും. ഏഴാമത്തെ ദിവസം ഉണ്ടാകുന്ന കുമിളകൾ പൊട്ടി പൊരിക്ക വയ്ക്കുന്നത് ഉൾപ്പെടെ 10 ദിവസം വരെ ചിക്കൻപോക്സ് നീണ്ടുനിൽക്കുമെന്ന് സാരം.
അതുവരെ രോഗിയുടെ സ്പർശം, ഉമിനീർ, തുമ്മൽ, തുപ്പൽ, ഉപയോഗിച്ച വസ്ത്രങ്ങൾ, പാത്രങ്ങൾ തുടങ്ങിയവയിലൂടെ രോഗം പകരാം. ജലദോഷം ആരംഭിക്കുന്ന ആദ്യ ദിവസങ്ങളിലും പൊരിക്കകൾ പൂർണ്ണമായും പൊഴിയുന്ന അവസാന ദിവസങ്ങളിലും രോഗം പകരാനുള്ള സാദ്ധ്യത കൂടുതലാണ്.
പനി മാറിയാൽ പച്ചവെള്ളത്തിലോ, ചൂടാക്കി തണുപ്പിച്ച വെള്ളത്തിലോ, ആര്യവേപ്പില ഇട്ട് തിളപ്പിച്ചാറിയ വെള്ളത്തിലോ ദിവസേന കുളിക്കാം. ആര്യവേപ്പിലയും മഞ്ഞളും ഉപയോഗിക്കാം. സോപ്പ് ഉപയോഗിക്കരുത്. വസ്ത്രങ്ങൾ കഴുകാനും വീര്യം കുറഞ്ഞ സോപ്പ് മതി. കണ്ണിൽ മരുന്ന് ഇറ്റിക്കുന്നത് നല്ലത്. കണ്ണിൽ കുരു, തലകറക്കം, ശ്വാസംമുട്ടൽ തുടങ്ങിയവ ഇല്ലെങ്കിൽ നിസാരമായ വിധത്തിലുള്ള ചികിത്സ മാത്രമേ ചിക്കൻപോക്സിന് ആവശ്യമുള്ളൂ.