swapna

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള നയതന്ത്ര സ്വർണക്കടത്തുകേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്ന സുരേഷിന് ഒളിത്താവളമൊരുക്കിയത് മോന്‍സണ്‍ മാവുങ്കലാണെന്ന് സൂചന. തനിക്കുള്ള ഉന്നത പൊലീസ് ബന്ധം ഉപയോഗപ്പെടുത്തി വീട്ടിൽ തന്നെ ഒളിത്താവളമൊരുക്കിയെന്നാണ് കരുതുന്നത്. സ്വപ്നയ്ക്കും സംഘത്തിനും പൊലീസില്‍ നിന്ന് പിന്തുണ ലഭിച്ചിരുന്നുവെന്ന് തുടക്കത്തിൽ തന്നെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

സ്വർണക്കടത്ത് പിടിച്ചതിനുപിന്നാലെ സ്വപ്നയും സംഘവും തലസ്ഥാനത്തുനിന്ന് കടന്നിരുന്നു. ഇവർ കൊച്ചിയിലേക്ക് പോയതായി പൊലീസിന് രഹസ്യവിവരം ലഭിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഇവരെ പിടിക്കാൻ പൊലീസ് മിനക്കെട്ടില്ല. ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളെത്തുടർന്ന് റോഡിൽ രാവും പകലും പൊലീസിന്റെ വ്യാപക പരിശോധനയുള്ളപ്പോഴാണ് അവരുടെ കണ്ണുവെട്ടിച്ച് സ്വപ്നയും സംഘവും കടന്നത്. ഇതാണ് സംശയത്തിന് ഇടനൽകിയത്. സ്വപ്നയും കൂട്ട‌രും കൊച്ചിയിലേക്ക് കടന്നെന്ന് മാദ്ധ്യമവാർത്തവന്നപ്പോൾ നഗരത്തിൽ പേരിനൊരു പരിശോധന നടത്താൻ മാത്രമാണ് കൊച്ചി സിറ്റി പൊലീസ് തയ്യാറായത്.

ഒരു പേടിയും കൂടാതെ ഒളിവിൽ പാർക്കാൻ കഴിയുന്ന സുരക്ഷിത താവളമാണ് മോന്‍സന്റെ വീട്. അത്യന്താധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ സുരക്ഷാ ജീവനക്കാരുടെ വൻ പടയും എപ്പോഴും വീടിനുമുന്നിലുണ്ടാവും. ഉന്നതങ്ങളിൽ നിന്നുളള നിർദ്ദേശപ്രകാരം ബീറ്റ് ബോക്‌സ് അടക്കം മോന്‍സന്റെ വീടിനുമുന്നിൽ സ്ഥാപിച്ചിരിക്കുന്നതിനാൽ സംശയം തോന്നിയാലും പൊലീസുകാർക്ക് ഇവിടേക്ക് കടന്നുവന്ന് പരിശോധന നടത്താനാവി​ല്ല. മുൻ ഡി ജി പിയോടുള്ള മോന്‍സന്റെ ബന്ധം മറനീക്കി പുറത്തുവന്നതോടെ സംശയം കൂടുതല്‍ ശക്തമാകുകയാണ്.