കൊച്ചി: കാക്കനാട് വാഴക്കാല എം.ഡി.എം.എ. കേസിൽ പിടിയിലായ മട്ടാഞ്ചേരി പാണ്ടിക്കുടി സ്വദേശി സുസ്മിത ഫിലിപ്പ് എന്ന 'ടീച്ചർ' മയക്കുമരുന്നു കച്ചവടത്തിലെ മുഖ്യകണ്ണി. കേസിൽ സുസ്മിതയെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. കൊച്ചിയിലെ ലഹരി വ്യാപാരത്തിന്റെ മുഖ്യകണ്ണികളിലൊരാളായ സുസ്മിത ലഹരിമരുന്ന് സംഘങ്ങൾക്കിടയിൽ ടീച്ചർ എന്നാണ് അറിയപ്പെടുന്നത്. ഇന്നലെയാണ് സുസ്മിതയെ അറസ്റ്റ് ചെയ്തത്. നേരത്തെ പ്രതികളെ ജാമ്യത്തിലിറക്കാനും സംഘം ലഹരി കടത്തിന് ഉപയോഗിച്ച നായ്ക്കളെ ഏറ്റെടുക്കാനും എത്തിയ സുസ്മിതയ്ക്ക് പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ചിന് തെളിവ് ലഭിച്ചിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി ഇവർ നിരീക്ഷണത്തിലായിരുന്നു.
കൊച്ചി ഓഫിസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ടി.എം. കാസിമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിലെ പ്രതികളെ സാമ്പത്തികമായി സഹായിച്ച രണ്ടുപേരെ ക്കൂടി കഴിഞ്ഞദിവസം എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം മൊറയൂർ പള്ളിമുക്ക് അംജദ ഹൗസിൽ അർഷക് അബ്ദുൾകരീം നൂറാൻ (29), കാസർകോട് മധുർ ഹിദായത്ത് നഗർ പരപ്പാടി വീട്ടിൽ മുഹമ്മദ് ഷെരീഫ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് ലക്ഷങ്ങൾ കൈമാറിയെന്ന് തെളിവ് ലഭിച്ചതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസിലെ 10, 11 പ്രതികളാണിവർ. അഡംബര വാഹനങ്ങളും വിദേശ നായ്ക്കളുടെയും മറവിലാണ് ഇവർ മയക്കുമരുന്ന് എത്തിച്ച് വില്പന നടത്തിയിരുന്നത്.