കോട്ടയം: നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോയുടെ ഭാര്യ സൂസനെയാണ് (24) കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം സ്പെഷ്യൽ ജയിലിൽ റിമാൻഡിലാണ് ഇവർ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാനസിക രോഗ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് യുവതി മൊഴി നൽകിയതോടെ പൊലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തിരുന്നു. യുവതിയുടെ ഭർത്താവ്, ഭർത്താവിന്റെ പിതാവ്, ചികിത്സിച്ച ഡോക്ടർ എന്നിവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോ കെ.ബാബു-സൂസൻ ദമ്പതികമാരുടെ മകൻ ഇഹാനെ വീട്ടിൽ മരിച്ച നിലയൽ കണ്ടെത്തിയത്. കുട്ടിയും മാനസികാസ്വാസ്ഥമുള്ള അമ്മയും തനിച്ചുള്ളപ്പോഴാണ് സംഭവം. അമ്മ തന്നെയാണ് കുട്ടിയുടെ പിതാവ് റിജോയെ കുട്ടിക്ക് അനക്കമില്ലാതെ കിടക്കുകയാണെന്ന് വിളിച്ച് അറിയിച്ചത്. പൊലീസ് ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. പിന്നാട് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തി. ചികിത്സയുടെ ഭാഗമായുള്ള മരുന്നിന്റെ തളർച്ചയിൽ കിടന്നുറങ്ങുമ്പോൾ കുട്ടിയുടെ കരച്ചിൽ അസ്വസ്ഥതയുണ്ടാക്കിയതാണ് കൊലപ്പെടുത്താനുള്ള കാരണമെന്നാണ് സൂസൻ പൊലീസിന് നൽകിയ മൊഴി.