nithina-mol

കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസിനകത്ത് വച്ച് സഹപാഠി കഴുത്തറുത്ത് കൊന്ന നിഥിനമോളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ചു. വീട്ടിൽ പൊതുദർശനത്തിനു വച്ച ശേഷം തുരവേലിക്കുന്നിലെ ബന്ധുവീട്ടിൽ എത്തിക്കും. ഇവിടെ വച്ചായിരിക്കും സംസ്കാരം നടത്തുക.

നാട്ടിലെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപ്പെട്ടിരുന്ന നിഥിന നാട്ടുകാർക്കെല്ലാം പ്രിയങ്കരിയായിരുന്നു. ആ സ്നേഹം നിഥിനയുടെ അവസാനയാത്രയിൽ നാട്ടുകാർ കാണിച്ചു. കൊവിഡ് ഭീതി പോലും വകവയ്ക്കാതെ വൻ ജനാവലിയാണ് നിഥിനയെ അവസാനമായി ഒരു നോക്കു കാണുന്നതിനു വേണ്ടി തലയോലപ്പറമ്പിലെ വീട്ടിൽ തടിച്ചുകൂടിയത്. നാട്ടുകാരിൽ പലർക്കും കണ്ണീരടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. നിലവിളികളോടെയാണ് അവർ തങ്ങളുടെ പ്രിയങ്കരിയായ നിഥിനയെ യാത്രയാക്കിയത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രി വി എന്‍ വാസവനും സ്ഥലം എം എൽ എ സി കെ ആശയും നിഥിനയുടെ വീട് സന്ദര്‍ശിച്ചു.

അതേസമയം രക്തം വാർന്നാണ് നിഥിന മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആഴവും വീതിയുമുള്ള മുറിവ് തന്നെയാണ് മരണകാരണം. ചേർത്തു പിടിച്ച് കഴുത്തറുത്തിരിക്കാനാണ് സാദ്ധ്യത. അതിനാലാണ് ഇത്ര ആഴത്തിലുള്ള മുറിവും അമിത രക്തസ്രാവവുമുണ്ടായതെന്ന് ഫോറൻസിക് ഉദ്യോഗസ്ഥർ പറഞ്ഞു.

രോഗാതുരയായ അമ്മ ബിന്ദുവിന്റെ ഏക ആശ്രയമായിരുന്നു നിഥിന. ഫുഡ് ടെക്‌നോളജി കോഴ്‌സ് പൂര്‍ത്തിയാക്കിയ നിഥിന നല്ലൊരു ജോലി നേടിയാൽ തങ്ങളുടെ കഷ്ടപ്പാടിന് അവസാനമാകുമെന്ന അമ്മയുടെ പ്രതീക്ഷയാണ് കോളേജ് ക്യാമ്പസിൽ ഒടുങ്ങിയത്.