rahul-priyanka-sidhu

ന്യൂഡൽഹി: അധികാരസ്ഥാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും താൻ എപ്പോഴും രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പമായിരിക്കുമെന്ന് നവ്ജ്യോത് സിംഗ് സിദ്ദുവിന്റെ ട്വീറ്റ്. വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ലെന്ന കാരണം പറഞ്ഞ് പഞ്ചാബ് കോൺഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവച്ച നവ്ജ്യോത് സിംഗ് സിദ്ദു പാർട്ടിയിൽ തന്നെ തുടരുമെന്ന സൂചനയാണ് പുതിയ ട്വീറ്റ് നൽകുന്നത്. മുൻ മുഖ്യമന്ത്രിയും പാർട്ടിക്കുള്ളിലെ സിദ്ദുവിന്റെ കടുത്ത എതിരാളിയുമായിരുന്ന അമരീന്ദർ സിംഗ് കോൺഗ്രസ് വിടാനും ബി ജെ പിയുമായി കൂടുതൽ അടുക്കുന്നതുമായുള്ള സൂചനകൾ തരുമ്പോഴാണ് സിദ്ദു ദേശീയ നേതാക്കളായ രാഹുലിനോടും പ്രിയങ്കയോടുമുള്ള തന്റെ കൂറ് വെളിപ്പെടുത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

"ഗാന്ധിജിയുടേയും ശാസ്ത്രിജിയുടേയും മൂല്യങ്ങൾ എന്നെന്നും ഉയർത്തിപിടിക്കും, അധികാരസ്ഥാനങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്നും രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം നിൽക്കും. വിരുദ്ധ ശക്തികൾ എന്നെ എത്ര പരാജയപ്പെടുത്താൻ ശ്രമിച്ചാലും അതിനെ എല്ലാം എന്റെ പൊസിറ്റീവ് ശക്തി കൊണ്ട് മറിക്കടക്കും," സിദ്ദു കുറിച്ചു.

Will uphold principles of Gandhi Ji & Shastri Ji … Post or No Post will stand by @RahulGandhi & @priyankagandhi ! Let all negative forces try to defeat me, but with every ounce of positive energy will make Punjab win, Punjabiyat (Universal Brotherhood) win & every punjabi win !! pic.twitter.com/6r4pYte06E

— Navjot Singh Sidhu (@sherryontopp) October 2, 2021

മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗുമായുള്ള തർക്കത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ പിന്തുണ ലഭിച്ചത് സിദ്ദുവിനായിരുന്നു. തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച അമരീന്ദ‌ർ സിംഗ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിലെ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി നടത്തിയ ചില നിയമനങ്ങളിൽ പ്രതിഷേധിച്ച് വീണ്ടും ഇടഞ്ഞ സിദ്ദു, വിട്ടുവീഴ്ച ചെയ്യുന്നത് വ്യക്തിത്വത്തിന്രെ പരാജയമാണെന്ന് കാണിച്ച് സോണിയാ ഗാന്ധിക്ക് രാജികത്ത് അയച്ചിരുന്നു. കോൺഗ്രസ് ഹൈക്കമാൻഡ് ഇതുവരെയായും സിദ്ദുവിന്റെ രാജി സ്വീകരിച്ചിട്ടില്ല. സിദ്ദു സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തിയേക്കുമെന്ന് ശക്തമായ അഭ്യൂഹം നിലനിൽക്കുന്നുണ്ട്.