kk

അബുദാബി: ഐ.പി.എല്ലില്‍ സൂപ്പര്‍ കിംഗ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം. ചെന്നൈ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം വെറും 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാന്‍ മറികടന്നു. അർദ്ധ സെഞ്ചുറി നേടിയ യശസ്വി ജെയ്‌സ്വാളും ശിവം ദുബെയുമാണ് രാജസ്ഥാന്റെ വിജയശില്പികൾ.

ജയത്തോടെ മുംബയ് ഇന്ത്യന്‍സിനെ മറികടന്ന് രാജസ്ഥാന്‍ ആറാം സ്ഥാനത്തേക്ക് കയറി.എവിന്‍ ലൂയിസും യശസ്വി ജെയ്‌സ്വാളും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് രാജസ്ഥാന് നല്‍കിയത്. 12 പന്തില്‍ രണ്ടു വീതം സിക്‌സും ഫോറുമടക്കം 27 റണ്‍സെടുത്ത ലൂയിസിനെ പുറത്താക്കി ഷാര്‍ദുല്‍ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.പിന്നാലെ തന്റെ ആദ്യ പന്തില്‍ തന്നെ മലയാളി താരം കെ.എം ആസിഫ് ജെയ്‌സ്വാളിനെ മടക്കി. 21 പന്തില്‍ നിന്ന് മൂന്നു സിക്‌സും ആറു ഫോറുമടക്കം 50 റണ്‍സെടുത്താണ് ജെയ്‌സ്വാള്‍ പുറത്തായത്.പിന്നാലെ ക്രീസില്‍ ഒന്നിച്ച സഞ്ജു സാംസണ്‍ - ശിവം ദുബെ സഖ്യം കൂട്ടിച്ചേര്‍ത്ത 89 റണ്‍സാണ് രാജസ്ഥാന്‍ വിജയത്തില്‍ നിര്‍ണായകമായത്. 24 പന്തില്‍ നിന്ന് നാല് ഫോറുകളടക്കം 28 റണ്‍സെടുത്ത സഞ്ജുവിനെ പുറത്താക്കി ഷാര്‍ദുല്‍ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഗ്ലെന്‍ ഫിലിപ്പ് 14 റണ്‍സോടെ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു കന്നി ഐ.പി.എല്‍ സെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈക്കായി തിളങ്ങിയത്. 60 പന്തുകള്‍ നേരിട്ട താരം അഞ്ചു സിക്സും ഒമ്പത് ഫോറുമടക്കം 101 റണ്‍സോടെ പുറത്താകാതെ നിന്നു