thaliban

കാബൂള്‍: അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ താലിബാന് പിന്തുണയുമായി ആദ്യം രംഗത്തെത്തിയ രാജ്യമാണ് ചൈന. പിന്തുണയ്‌ക്കൊപ്പം സാമ്പത്തിക, സൈനിക സഹായങ്ങളും അവർ താലിബാന് വാഗ്ദ്ധാനം ചെയ്തു. ഇപ്പോൾ ഒരുപടികൂടി കടന്ന് അഫ്ഗാനിൽ യുദ്ധവിമാനങ്ങളും എത്തിച്ചിരിക്കുകയാണ് ചൈന.

തന്ത്രപ്രധാനമായ ബാഗ്രാം വ്യോമത്താവളത്തിൽ കഴിഞ്ഞദിവസം നിരവധി ചൈനീസ് യുദ്ധവിമാനങ്ങൾ എത്തിയെന്നാണ് റിപ്പോർട്ട്. അഫ്ഗാനിൽ താലിബാൻ അധിനിവേശം നടത്തിയതിന് ശേഷം ആദ്യമായാണ് ഇവിടെ യുദ്ധവിമാനങ്ങൾ ലാൻന്റുചെയ്തത്. എന്നാൽ എത്ര വിമാനങ്ങൾ ലാൻന്റുചെയ്തു എന്നവിവരം വ്യക്തമല്ല. അമേരിക്കൻ സൈന്യം പിൻവാങ്ങിയശേഷം ഈ വ്യോമതാവളം വിമാനങ്ങൾ ഇറങ്ങുന്നതിനോ പറന്നുയരുന്നതിനോ യോഗ്യമല്ലെന്നായിരുന്നു റിപ്പോർട്ടുകൾ. ആ അവസ്ഥയിലായിരുന്ന വ്യോമതാവളം പുനർ നിർമ്മിച്ചത് ചൈനയാണെന്ന സംശയവും ഉയരുന്നുണ്ട്. നാളുകൾക്ക് ശേഷമാണ് ഇവിടത്തെ ലൈറ്റുകൾ എല്ലാം തെളിഞ്ഞത്.

thaliban

ബാഗ്രാം വ്യോമതാവളം ചൈന ഏറ്റെടുക്കാൻ സാദ്ധ്യതയുണ്ടെന്ന് അമേരിക്കൻ മുൻ നയതന്ത്ര‌ജ്ഞ നിക്കി ഹാലെ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നിൽ ചൈനയ്ക്ക് ചില പ്രധാന ലക്ഷ്യങ്ങളുണ്ട്. വിഖ്യാത പദ്ധതിയായ ബെല്‍റ്റ് ആന്റ് റോഡ് നടപ്പാക്കാൻ കാബൂളിന് തൊട്ടരികെയുള്ള ഈ കേന്ദ്രത്തിന്റെ നിയന്ത്രണം തങ്ങളുടെ കൈയിലിരിക്കേണ്ടത് ചൈനയെ സംബന്ധിച്ചിടത്തോളം വളരെ അത്യാവശ്യമാണ്.

താലിബാൻ അധികാരം പിടിച്ച ഉടനെ ചൈനീസ് പ്രതിനിധി സംഘം ബാഗ്രാം വ്യോമതാവളത്തിൽ രഹസ്യ സന്ദർശനം നടത്തിയിരുന്നു. രഹസ്യാന്വേഷണ ഏജൻസിയുടെയും സൈന്യത്തിന്റെയും ഉന്നത ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവർക്ക് പാകിസ്ഥാന്റെ സഹായവും ലഭിച്ചിരുന്നു. അമേരിക്കയ്‌ക്കെതിരെയുള്ള വിവരങ്ങളും തെളിവുകളും ശേഖരിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നാണ് കരുതുന്നത്. ചൈനയുടെ നടപടിയിൽ അമേരിക്ക ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

സിൻജിയാംഗ് പ്രവിശ്യയിലെ ഉയിഗൂർ മുസ്ലീങ്ങൾക്ക് അനുകൂലമായ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ഒരു ഇന്റലിജൻസ് സെന്റർ അഫ്ഗാനിൽ നിർമ്മിക്കണമെന്ന് ചൈനയുടെ ഏറെ നാളെത്തെ ആഗ്രഹമാണ്. അമേരിക്ക പിന്മാറിയതോടെ അത് യാഥാർത്ഥ്യമാക്കാനാണ് ചൈനയുടെ ശ്രമം. ബാഗ്രാം വ്യോമതാവളം അതിന് ഏറ്റവും പറ്റിയ ഇടമായാണ് ചൈന കാണുന്നത്. ഇന്റലിജൻസ് കേന്ദ്രം നിർമ്മിക്കുന്ന കാര്യത്തിൽ പാകിസ്ഥാനും ചൈനയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്.

ബാഗ്രാം വ്യോമത്താവളമുള്‍പ്പെടെയുള്ള സുപ്രധാന കേന്ദ്രങ്ങളുടെ നിയന്ത്രണം ചൈന ഏറ്റെടുക്കുന്നത് ഇന്ത്യയ്ക്കും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യയെ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് അകറ്റാനും മേഖലയിലെ ഏക ശക്തിയായി മാറാനുമുളള ചൈനയുടെ തന്ത്രങ്ങളുടെ ഭാഗമാണ് പുതിയ നീക്കം.