abortion

വാഷിംഗ്ടൺ: ഗർഭസ്ഥശിശുവിന് ആറാഴ്ച പിന്നിട്ടാൽ ഗർഭച്ഛിദ്രം പാടില്ലെന്ന ടെക്സസ് നിയമത്തിനെതിരെ അമേരിക്കയിൽ പ്രതിഷേധം ശക്തം. സെപ്തംബറിലാണ് നിയമം പ്രബല്യത്തിൽ വന്നത്. ഇന്നലെ മാത്രം ഗർഭച്ഛിദ്രം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് വനിതകൾ തെരുവിലിറങ്ങി.

'എന്റെ ശരീരം എന്റെ അവകാശം', 'ഗർഭച്ഛിദ്രം നിയമവിധേയമാക്കുക' എന്നീ പ്ലക്കാഡുകളുമായാണ് വാഷിഗ്ടണിലെ സുപ്രീംകോടതി കെട്ടിടത്തിനു ചുറ്റും പ്രതിഷേധക്കാർ അണിനിരന്നത്.

കുഞ്ഞുങ്ങളുടെ കാര്യത്തിൽ പുരുഷന്മാരോ സർക്കാരോ അല്ല, സ്ത്രീകളാണ് തീരുമാനമെടുക്കേണ്ടതെന്ന് സമരക്കാർ പ്രതികരിച്ചു. 2017ൽ ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായപ്പോൾ വനിതകളുടെ വാർഷിക മാർച്ച് നടത്തിയവർ തന്നെയാണ് ഇപ്പോഴത്തെ സമരത്തിന് പിന്നിലും. അതേസമയം, നിയമത്തെ അനുകൂലിച്ചും നിരവധിപ്പേർ രംഗത്തെത്തിയിട്ടുണ്ട്. നിഷ്‌കളങ്കരായ കുട്ടികളുടെ രക്തമാണ് നിങ്ങൾ സമരക്കാരുടെ കൈകളിലെന്നാണ് സമരത്തെ എതിർക്കുന്നവരുടെ വാദം.