ന്യൂഡൽഹി: എ കെ 47 തോക്കിന്റെ പിന്മുറക്കാരൻ എ കെ 203 തോക്കുകൾ പൂർണമായും ഇന്ത്യയിൽ നിർമ്മിക്കാനുള്ള പദ്ധതി ഉടൻ ആരംഭിക്കും. ഉത്തർപ്രദേശിലെ അമേഠിയിലാണ് എ കെ 203 കലേഷ്നിക്കോവ് പ്രൊജക്ട് എന്ന് പേരിട്ട പുതിയ സംരംഭം വരുന്നത്. ഇതിനു വേണ്ടി ഇന്ത്യയിൽ നിന്നുള്ള ആയുധ വിദഗ്‌ദ്ധരെ പരിശീലിപ്പിക്കാൻ തയ്യാറാണെന്ന് റഷ്യയിലെ ആയുധങ്ങളുടെ നിർമാണവും കയറ്റുമതിയും നിയന്ത്രിക്കുന്ന സർക്കാർ സ്ഥാപനമായ റൊസോബൊറോഎക്സ്പോർട്ട് അറിയിച്ചു.
പദ്ധതി നിലവിൽ വന്നാൽ അത്യാധുനിക ആയുധമായ എ കെ 203 യന്ത്രതോക്കുകൾ പൂർണമായും ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കുവാൻ സാധിക്കും. 2019ൽ ഇന്ത്യയും റഷ്യയും തമ്മിൽ ഒപ്പുവച്ച ഉടമ്പടി പ്രകാരം രൂപീകരിച്ച ഇന്തോ റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കായിരിക്കും തോക്കുകളുടെ നിർമാണ ചുമതല. ഇന്ത്യയുടെ പ്രതിരോധ വകുപ്പിന്റെ കൂടി അനുമതി ലഭിക്കേണ്ട താമസമേ പദ്ധതിക്കുള്ളു. ഇന്ത്യൻ പ്രതിരോധ വകുപ്പ് കൂടി കരാറിൽ ഒപ്പുവച്ച് കഴിഞ്ഞാൽ ഇന്ത്യയിൽ നിന്നുള്ള വിദഗ്‌ദ്ധ സംഘത്തിന് പരിശീലനം നൽകാൻ ആരംഭിക്കുമെന്ന് റൊസോബൊറോഎക്സ്പോർട്ട് വക്താവ് വ്യക്തമാക്കി.
2019ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും സംയുക്ത പത്രസമ്മേളനത്തിലാണ് ഈ പദ്ധതി പ്രഖ്യാപിക്കുന്നത്. പദ്ധതി അനുസരിച്ച് ഇന്ത്യയിൽ എ കെ 203 തോക്കുകളുടെ ഉയർന്ന അളവിലുള്ള ഉത്പാദനവും വേണ്ടിവന്നാൽ കയറ്റുമതിയും സാദ്ധ്യമാകും. ഇന്ത്യൻ സൈനിക ശക്തിക്ക് വളരെയേറെ മുതൽക്കൂട്ടാകാൻ സാദ്ധ്യതയുള്ള പദ്ധതിയാണിത്.