സ്റ്റോക്ക്ഹോം: രസതന്ത്രത്തെ കൂടുതൽ ഹരിതാഭമാക്കാൻ സഹായിക്കുന്ന രാസത്വരകങ്ങള്‍ കണ്ടെത്തിയ ബഞ്ചമിൻ ലിസ്റ്റ്, ഡേവിഡ് മാക്മില്ലൻ എന്നിവർ ഇത്തവണത്തെ രസതന്ത്രത്തിനുള്ള നോബേൽ പുരസ്കാരം പങ്കിടും. സമ്മാനത്തുകയായ 11.4 ലക്ഷം ഡോളര്‍ (ഏകദേശം 8.2 കോടി രൂപ) ഇരുവരും തുല്യമായി പങ്കിടും.
53കാരനായ ലിസ്റ്റ് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലാണ് ജനിച്ചത്. ഫ്രാങ്ക്ഫര്‍ട്ടിലെ ഗോഥെ സർവകലാശാലയിൽ നിന്നും പി എച്ച് ഡി എടുത്ത ലിസ്റ്റ് നിലവില്‍ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിട്ട്യൂട്ട് ഫുര്‍ കോഹ്ലന്‍ഫോര്‍ഷങിന്റെ ഡയറക്ടറാണ്. 1968 ല്‍ ബ്രിട്ടനിലെ ബെല്‍ഷില്ലില്‍ ആണ് മാക്മില്ലന്‍ ജനിച്ചത്. അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് പി എച്ച് ഡി ലഭിച്ച മാക്മില്ലൻ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ പ്രൊഫസറാണ്.