pink-police

തിരുവനന്തപുരം: ആറ്റിങ്ങലിൽ എട്ടു വയസുകാരിയെയും പിതാവിനെയും മോഷണകുറ്റം ആരോപിച്ച് പരസ്യവിചാരണ നടത്തിയ സംഭവത്തിൽ കർശന നടപടി വേണമെന്ന് എസ് സി / എസ് ടി കമ്മീഷൻ. പൊതുജനങ്ങളുമായി നേരിട്ട് ഇടപ്പെടേണ്ടി വരുന്ന ഉത്തരവാദിത്തങ്ങളിൽ നിന്നും യൂണിഫോം ഇട്ടുള്ള ജോലികളിൽ നിന്നും വനിതാ ഉദ്യോഗസ്ഥയെ ഒഴിവാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കമ്മീഷൻ നിർദേശിച്ചു. പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് എസ് സി/ എസ് ടി കമ്മീഷന്റെ നടപടി.

തന്റെ മൊബൈൽ മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും എട്ട് വയസുകാരിയായ മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത പരസ്യവിചാരണക്ക് വിധേയമാക്കിയത്. ഏറെ വിവാദമായ ഈ സംഭവത്തെ തുടർന്ന് രജിതയെ തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജയചന്ദ്രൻ എസ് സി / എസ് ടി കമ്മീഷനെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ജയചന്ദ്രനും ഭാര്യയും ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണുകയും അനുകൂലമായ നിലപാട് സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി വാക്ക് നൽകുകയും ചെയ്തിരുന്നു.