minister

തിരുവനന്തപുരം: പ്ളസ് വൺ രണ്ടാംഘട്ട അലോട്ട്മെന്റ് കഴിഞ്ഞിട്ടും നല്ല ഗ്രേഡുള‌ള കുട്ടികൾക്ക് പോലും സീറ്റ് ലഭിക്കാത്ത സ്ഥിതിയെപറ്റി നിരവധി പരാതികൾ. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫേസ്‌ബുക്കിലിട്ട പ്ളസ് വൺ അലോട്ട്മെന്റ് ആശങ്ക വേണ്ടെന്ന ഫേസ്ബുക്ക് പോസ്‌റ്റിന് ചുവട്ടിലെ കമന്റ് ബോക്‌സിൽ രക്ഷകർത്താക്കളുടെ ആശങ്കയോടെയുള‌ള നിരവധി ചോദ്യങ്ങളാണ് വരുന്നത്. ഇതിൽ ഇടതുപക്ഷക്കാരുൾപ്പടെയുണ്ടെന്ന് വ്യക്തമാണ്.

എ പ്ളസ് നേടിയ കുട്ടികളുടെ എണ്ണം കൂടുതലുള‌ളതിനാൽ സയൻസ് സീറ്റ് വർദ്ധിപ്പിക്കണമെന്നും 20ലധികം സ്‌കൂളിൽ കൊടുത്തിട്ടും കിട്ടാത്ത സ്ഥിതിയുണ്ടെന്നും ചില രക്ഷകർത്താക്കൾ ആശങ്ക പങ്കുവ‌യ്‌ക്കുന്നു. റെക്കാഡ് വിജയം നേടിയതിനാൽ അപേക്ഷിച്ചവർക്കെല്ലാം സീറ്റിനായി 1,31,996 സീറ്റുകൾ വേണ്ടിവരുമെന്നും അത്ര സീറ്റില്ലെന്നും മന്ത്രി പോസ്‌റ്റിൽ പറയുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവേശന തോതനുസരിച്ച് ആകെ 3,85,530

അപേക്ഷകർ മാത്രമേ പ്ലസ് വൺ പ്രവേശനം തേടാൻ സാധ്യതയുള‌ളു. കഴിഞ്ഞ 5 വർഷത്തെ പ്രവേശന തോതനുസരിച്ചാണെങ്കിൽ പ്രവേശനം ലഭിക്കുന്നതിനായി ഇനി സംസ്ഥാനത്ത് ആകെ 91,796 അപേക്ഷകർ ബാക്കിയുണ്ടെന്നും എന്നായ മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:

പ്ലസ് വൺ അലോട്‌മെന്റ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മുഖ്യ ഘട്ടത്തിലെ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ ഉള്ള സ്ഥിതിവിവര കണക്ക് അനുസരിച്ച് സംസ്ഥാനത്ത് ഏകജാലക രീതിയിൽ പ്രവേശനം നടത്തുന്ന 2,70,188 സീറ്റുകളിലേയ്ക്ക് 4,65,219 വിദ്യാർത്ഥികൾ അപേക്ഷിക്കുകയുണ്ടായി. ഇതിൽ മാതൃജില്ലയ്ക്ക് പുറമേ മറ്റ് ജില്ലകളിലും അപേക്ഷിച്ച 39,489 പേരുണ്ടായിരുന്നു . ആയതിനാൽ പ്രവേശനം നൽകേണ്ട യഥാർത്ഥ അപേക്ഷകർ 4,25,730 മാത്രമാണ്. ഒന്നാം അലോട്ട്‌മെന്റിൽ 2,01,489 പേർ പ്രവേശനം നേടുകയുണ്ടായി. ഒന്നാം അലോട്ട്‌മെന്റിൽ 17,065 വിദ്യാർത്ഥികൾ പ്രവേശനം തേടിയിട്ടില്ല . രണ്ടാമത്തെ അലോട്ട്‌മെന്റിൽ 68,048 അപേക്ഷകർക്ക് പുതിയതായി അലോട്ട്‌മെന്റ് ലഭിക്കുകയുണ്ടായി . കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവേശന തോതനുസരിച്ചാകെ 3,85,530 അപേക്ഷകർ മാത്രമേ പ്ലസ് വൺ പ്രവേശനം തേടാൻ സാധ്യതയുള്ളൂ. കഴിഞ്ഞ 5 വർഷത്തെ പ്രവേശന തോതനുസരിച്ചാണെങ്കിൽ പ്രവേശനം ലഭിക്കുന്നതിനായി ഇനി സംസ്ഥാനത്ത് ആകെ 91,796 അപേക്ഷകർ ബാക്കിയുണ്ട്. അപേക്ഷിച്ച എല്ലാപേരും പ്ലസ് വൺ പ്രവേശനം തേടുകയാണെങ്കിൽ ആകെ 1,31,996 അപേക്ഷകർക്കാണ് പ്രവേശനം ഉറപ്പാക്കേണ്ടി വരുന്നത്. എയിഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലെ അലോട്ട്‌മെന്റ്,എയിഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ് ക്വാട്ട പ്രവേശനം, അൺ എയിഡഡ് സ്‌കൂളുകളിലെ പ്രവേശനം എന്നിവയൊക്കെ 2021 ഒക്ടോബർ 7 മുതൽ ആരംഭിക്കുകയുള്ളു. ഇത്തരത്തിൽ ലഭ്യമായ സീറ്റുകളും ഒഴിവ് വരുന്ന സ്‌പോർട്സ് ക്വാട്ട സീറ്റുകൾ പൊതു മെറിറ്റ് ക്വാട്ട സീറ്റുകളായി പരിവർത്തനം ചെയ്യുമ്പോൾ ഉണ്ടാകുന്ന സീറ്റുകളും കൂടി കൂട്ടുമ്പോൾ സംസ്ഥാനത്ത് ആകെ 1,22,384 സീറ്റുകൾ ലഭ്യമാണ് . ഇതിനു പുറമെ വെക്കേഷണൽ ഹയർ സെക്കൻഡറി , പോളിടെക്നിക് , ഐടിഐ മേഖലകളിലായി 97,283 സീറ്റുകളും ലഭ്യമാണ്.