ന്യൂഡൽഹി: ലഖിംപൂരിൽ കർഷകർ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനോട് അടിയന്തര റിപ്പോർട്ട് തേടി സുപ്രീം കോടതി. ആരൊക്കെ മരിച്ചു, എഫ് ഐ ആറിൽ ആരുടെയൊക്കെ പേരുകളുണ്ട്, എത്ര പേരെ അറസ്റ്റ് ചെയ്തു തുടങ്ങിയ വിശദമായ വിവരങ്ങൾ അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് ആവശ്യപ്പെട്ടു.
സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ വെള്ളിയാഴ്ച വീണ്ടും വാദം കേൾക്കും. ലഖിംപൂർ സംഘർഷവുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലെ പൊതുതാൽപര്യ ഹർജി സംബന്ധിച്ചും സുപ്രീം കോടതി വിവരങ്ങൾ തേടി.
മകനെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽ ഒരാളുടെ അമ്മ ഗുരുതരാവസ്ഥയിലാണെന്നും, അവർക്ക് അടിയന്തര വൈദ്യ സഹായം ആവശ്യമാണെന്നും പറഞ്ഞുകൊണ്ടുള്ള ഒരു സന്ദേശം തനിക്ക് ലഭിച്ചു. സംസ്ഥാന സർക്കാരുമായി ആശയ വിനിമയം നടത്തി, അവർക്ക് വേണ്ട മെഡിക്കൽ സജ്ജീകരണങ്ങൾ ഒരുക്കണം.- ചീഫ് ജസ്റ്റിസ് അഭിഭാഷകനോട് നിർദേശിച്ചു.
സംഘർഷത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്‌ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിരുന്നു. രണ്ട് വാഹനങ്ങളാണ് കർഷകർക്ക് നേരെ ഇടിച്ചുകയറ്റിയത്. ഒരു വാഹനം ആശിഷ് മിശ്രയുടേതും, മറ്റൊന്ന് സുഹൃത്തിന്റേതുമാണെന്ന നിഗമനത്തിലാണ് പൊലീസ്.