തിരുവനന്തപുരം: സ്കൂട്ടറിലും ബൈക്കിലും കുട ചൂടി യാത്ര ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഗതാഗത കമ്മീഷണറുടെ ഉത്തരവ്. ഗതാഗത കമ്മീഷണർ എം ആര്‍ അജിത്കുമാറാണ് ഇതുസംബന്ധിച്ച് ആര്‍ ടി ഒമാര്‍ക്ക് കർശന നിര്‍ദേശം നല്‍കിയത്. ഇനി മുതലുള്ള വാഹന പരിശോധനയില്‍ ഇത്തരം യാത്രക്കാരെയും പിടികൂടാനാണ് നിര്‍ദേശം. ആയിരം മുതല്‍ അയ്യായിരം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണ് ഇതെന്നാണ് ഗതാഗത വകുപ്പ് പറയുന്നത്.
വാഹനം ഓടിക്കുന്നവര്‍ക്കും പിന്നിലിരിക്കുന്നവര്‍ക്കും നിയമം ബാധകമായിരിക്കും. നിലവിലെ ഗതാഗത നിയമപ്രകാരം തന്നെ കുട ചൂടിയുള്ള യാത്ര നിയമവിരുദ്ധമാണെങ്കിലും കര്‍ശനമാക്കിയിരുന്നില്ല. അപകടങ്ങള്‍ കൂടിയതോടെയാണ് നിമയം കർശനമാക്കാൻ തീരുമാനിച്ചത്. രണ്ടുവർഷത്തിനിടെ പതിനാലോളം പേരാണ് കുടചൂടിയുള്ള അപകടത്തിൽ മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പിന്നിലിരിക്കുന്നവരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. പിൻസീറ്റിലിരിക്കുന്നവർ കുട നിവർത്തുമ്പോള്‍ സ്വാഭാവികമായും വാഹനം ഓടുന്നതിന്റെ എതിർദിശയിൽ ശക്തമായ കാറ്റ് വീശും. കനത്ത കാറ്റിൽ കുടയിലുള്ള നിയന്ത്രണവും വാഹനത്തിന്റെ നിയന്ത്രണവും നഷ്‍പ്പെടുകയും അങ്ങനെ അപകടമുണ്ടാവുകയും ചെയ്യുന്നതാണ് കൂടുതൽ. പുറകിലിരിക്കുന്നയാൾ മുന്നിലേക്കു കുട നിവർത്തിപ്പിടിക്കുമ്പോൾ ഓടിക്കുന്നയാളുടെ കാഴ്ച മറഞ്ഞും അപകടങ്ങളുണ്ടാവാം.