ന്യൂഡൽഹി:അരുണാചൽ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ സംഘർഷാവസ്ഥ ഉണ്ടായതായി പ്രതിരോധ മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് സൈനികർ മുഖാമുഖം വന്നതെന്നാണ് റിപ്പോർട്ട്. മണിക്കൂറുകളോളം നീണ്ട വാക്കുതർക്കം പ്രോട്ടോക്കോൾ പ്രകാരം ചർച്ചചെയ്ത് പരിഹരിക്കുകയായിരുന്നു. ബങ്കറുകൾ കേടുവരുത്താൻ ശ്രമിച്ച ഇരുനൂറോളം ചൈനീസ് സൈനികരെ ഇന്ത്യൻ സൈന്യം തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ലെന്നാണ് റിപ്പോർട്ട്. ബും ലാ പാസിനും യാങ്‌സീയ്ക്കും ഇടയിലായിരുന്നു ചൈനീസ് സൈന്യം എത്തിയത്.
ഇതാദ്യമായല്ല നിയന്ത്രണ രേഖ മറി കടക്കാൻ ചൈന ശ്രമിക്കുന്നത്. പലപ്പോഴും പ്രകോപനമുണ്ടാക്കാൻ ചൈനീസ് സൈന്യം ശ്രമിച്ചിരുന്നു.ഗൽവാൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിൽ ഒട്ടനവധി ചൈനീസ് സൈനികർക്ക് ജീവൻ നഷ്ടമായി. നിരവധി ഇന്ത്യൻ സൈനികരും വീരമൃത്യവരിച്ചു.കഴിഞ്ഞമാസം ഉത്തരാഖണ്ഡിൽ നൂറിലധികം വരുന്ന ചൈനീസ് സൈനികർ ഇന്ത്യൻ അതിർത്തി കടന്ന് ഒരു പാലത്തിന് കേടുപാടുണ്ടാക്കിയശേഷം മടങ്ങിപ്പോയിരുന്നു. ഉത്തരാഖണ്ഡിലെ ബരാഹോട്ടിയിലെ അതിർത്തിയിലൂടെയാണ് ചൈനീസ് സൈനികർ ഇന്ത്യയിലെത്തിയത്. ചെറിയ കടന്നുകയറ്റങ്ങളൊഴിച്ചാല്‍ കുറച്ചു വർഷങ്ങളായി കാര്യമായ പ്രശ്നങ്ങളില്ലാത്ത അതിർത്തി പ്രദേശമായിരുന്നു ഇത്.
അതിർത്തിയിൽ ചൈന സൈനിക സന്നാഹങ്ങൾ വർദ്ധിപ്പിക്കുന്നതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. ഇതോടെ ഇന്ത്യയും അതിർത്തിയിൽ സൈനിക വിന്യാസം കൂടുതൽ ശക്തിപ്പെടുത്തി. സെൻസിറ്റീവ് സെക്ടറിൽ ഇരുപക്ഷവും 50,000 മുതൽ 60,000 വരെ സൈനികരെ വിന്യസിച്ചിട്ടുണ്ട്.