ബ്രസൽസ്: തൊഴിലാളികളുടെ പ്രവൃത്തി ദിനം ആഴ്ചയിൽ നാലാക്കാനുള്ള ശുപാർശ പരിഗണനയിലെന്ന് ബെൽജിയം സർക്കാർ. തൊഴിലാളി ക്ഷേമത്തിനായി ഇത് സർക്കാർ ചർച്ച ചെയ്യുന്നുണ്ടെന്നും വിഷയത്തിൽ ഉടൻ കൂടുതൽ വ്യക്തത ഉണ്ടാകുമെന്നും ബെൽജിയം സാമ്പത്തിക, തൊഴിൽ മന്ത്രി പീയറിയെസ് ദെർമാഗ്നയുടെ വക്താവാണ് വ്യക്തമാക്കി. കൊവിഡ് തൊഴിൽ സാഹചര്യങ്ങളിൽ വരുത്തിയ വലിയ മാറ്റങ്ങളാണ് പ്രവൃത്തി ദിനം കുറക്കുന്നത് പരിഗണിക്കാൻ കാരണമായത്. തീരുമാനം വരുന്നതുവരെ തൊഴിലാളികൾ നിലവിലുള്ള സമയക്രമത്തിൽ ജോലി ചെയ്യും വ്യവസായ, തൊഴിൽ സംഘടനാ പ്രതിനിധികൾക്ക് ശുപാർശ കൈമാറുകയും അവരുടെ അഭിപ്രായം കേൾക്കുകയും ചെയ്യും. ഈ നടപടിക്രമങ്ങൾ ആറു മാസത്തോളം നീണ്ടുനിൽക്കും. ഇതിന് ശേഷം നിയമനിർമ്മാണം ആരംഭിക്കും. പുതിയ തൊഴിൽ നിയമം കൊണ്ടുവന്നാണ് പ്രവൃത്തി ദിനം കുറക്കുന്നത്. ഇതിൽ ജോലി സമയം സംബന്ധിച്ച കാര്യങ്ങളും വ്യവസ്ഥ ചെയ്യും. എന്നാൽ, പ്രവൃത്തി ദിനം നാലായി ചുരുക്കണമെന്ന് സർക്കാരിന് നിർബന്ധമില്ലെന്നുമാണ് റിപ്പോർട്ടുകൾ. പുതിയ നിർദ്ദേശം തൊഴിലാളികൾക്ക് ഗുണം ചെയ്യുമെന്നും എന്നാൽ, ഇക്കാര്യം തീരുമാനിക്കേണ്ടത് തൊഴിലാളികളാണെന്നും ഭരണകക്ഷിയായ ഗ്രീൻ പാർട്ടിയുടെ നേതാവ് മേറം അൽമാക്കി ചൂണ്ടിക്കാട്ടി.
സ്പെയിൻ, ഐസ്‌ലൻഡ് എന്നീ രാജ്യങ്ങൾ പ്രവൃത്തി ദിനം ആഴ്ചയിൽ നാലായി ചുരുക്കി മുമ്പ് പരീക്ഷണം നടത്തിയിരുന്നു. 2015ലും 2017ലും ഐസ്‌ലൻഡിൽ നടത്തിയ പരീക്ഷണം തൊഴിലാളികളിൽ സമ്മർദ്ദം ഉണ്ടാക്കുകയോ അവരുടെ ഉൽപാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുകയോ ചെയ്യുന്നില്ലെന്ന് ഗവേഷകർ വിലയിരുത്തിയിരുന്നു.