police-team

മലമ്പുഴ: കഞ്ചാവ് വേട്ടയ്ക്ക് പോയ പൊലീസുകാർ കാടിനുള്ളിൽ അകപ്പെട്ടു. വാളയാറിൽ നിന്ന് പുറപ്പെട്ട നാർകോട്ടിക് സെൽ ഡി വൈ എസ് പി ശ്രീനിവാസ് ഉൾപ്പടെയുള്ള സംഘത്തിനാണ് വഴിതെറ്റിയത്. ഉൾക്കാട്ടിൽ അകപ്പെട്ട ഉദ്യോഗസ്ഥർ സുരക്ഷിതരാണെന്നും, ഇവരുമായി ബന്ധപ്പെട്ടെന്നും മലമ്പുഴ സിഐ സുനിൽ കൃഷ്ണൻ പറഞ്ഞു.

വനത്തിൽ കഞ്ചാവ് തോട്ടമുണ്ടെന്ന രഹസ്യവിവരത്തേത്തുടർന്നാണ് വെള്ളിയാഴ്ച ഒരു സി ഐയും രണ്ട് എസ് ഐമാരും തണ്ടർബോൾട്ടിന്റെ നാലംഗങ്ങളും നാല് നാട്ടുകാരും കൂടി കാട്ടിലേക്ക് പോയത്. വൈകുന്നേരത്തോടെ ഇവർക്ക് വഴിതെറ്റി.രാത്രി മുഴുവൻ സംഘം പാറപ്പുറത്തിരിക്കുകയായിരുന്നു.

ഇന്നലെ രാവിലെ 7.30 ഓടെയാണ് സംഘം വനത്തിലേക്ക് പുറപ്പെട്ടത്. മലമ്പുഴയിൽനിന്ന് അയ്യപ്പൻപൊറ്റ, ചാക്കോളാസ് എസ്റ്റേറ്റ് വഴി കാട്ടിലേക്ക് കടന്നു. കനത്തമഴയും പ്രതികൂല കാലാവസ്ഥയും ഉണ്ടായതോടെ വഴിതെറ്റുകയായിരുന്നു.

വൈകിട്ടോടെയാണ് പൊലീസ് സംഘം വനത്തിൽ കുടുങ്ങിയവിവരം അറിയുന്നത്. ഇന്ന് പുലർച്ചെയോടെ വാളയാറിൽ നിന്നുള്ള എട്ടംഗ സംഘവും മലമ്പുഴ കവയിൽ നിന്നുള്ള സംഘവും പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷിച്ച് വനത്തിലേക്ക് പോയിട്ടുണ്ട്.