poet-shanthan

നൂറനാട്: കെ രാമചന്ദ്രൻ ഒറ്റക്കവിതാ പുരസ്‌കാരം കവി ശാന്തന്. ഭാഷാപോഷിണി സാഹിത്യ മാസികയിൽ പ്രസിദ്ധീകരിച്ച 'നീലധാര' എന്ന കവിതയ്ക്കാണ് അവാർഡ് .സവിശേഷമായ ഭാവസൗന്ദര്യം കൊണ്ട് ആസ്വാദക മനസിൽ ഏറെ ശ്രദ്ധേയമായ കവിതയാണിത്. അദ്ധ്യാത്മികമായ വെളിച്ചം സൃഷ്ടിക്കുന്ന സങ്കൽപമാണ് ശാന്തന്റെ ഈ രചനയുടെ ശക്തി.

ഡിസംബർ അഞ്ചിന് നൂറനാട്ട് നടക്കുന്ന കെ. രാമചന്ദ്രൻ അനുസ്മരണ ചടങ്ങിൽവച്ച് അവാർഡ് നൽകും.തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ റേഡിയോ തെറാപ്പി വിഭാഗത്തിൽ ടെക്‌നിക്കൽ ഓഫീസറാണ് കവി ശാന്തൻ. മഴയിൽ ബൈക്ക് ഓടിക്കുമ്പോൾ, സുവർണ്ണചകോരത്തിന്റെ കഥ എന്നീ പുസ്തകങ്ങൾ അദ്ദേഹത്തിന്റെതായി പുറത്തുവന്നിട്ടുണ്ട്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച 'മഴയിൽ ബൈക്ക് ഓടിക്കുമ്പോൾ ' എന്ന കവിതാ സമാഹാരത്തിന് യുവകവികൾക്കുള്ള ആശാൻ പ്രൈസ് ലഭിച്ചിരുന്നു. തനിമ കവിത അവാർഡ്, കെ.രവീന്ദ്രൻ നായർ സ്മാരകപുരസ്‌ക്കാരം എന്നിവ നേടിയിട്ടുള്ള ശാന്തൻ കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗത്ത് ഓം ഹരിയിൽ ആർ.ഹരിദാസന്റെയും ബി. ഓമനയുടെയും മകനാണ്.

നാടിന്റെ വിദ്യാഭ്യാസ വികസനത്തിൽ നിർണ്ണായക സംഭാവന ചെയ്ത വ്യക്തിയായിരുന്നു കെ രാമചന്ദ്രൻ. അൻപതുവർഷം നൂറനാട് ഗ്രാമത്തിൽ സുരേഷ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കൊമേഴ്‌സ് എന്ന സ്ഥാപനം നടത്തി, ജനങ്ങൾക്ക് പ്രിയങ്കരനായിരുന്ന ടൈപ്പ്മാസ്റ്ററായ കെ രാമചന്ദ്രന്റെ പേരിൽ ശിഷ്യന്മാരും ബന്ധുമിത്രാദികളും ചേർന്ന് നൽകുന്ന അവാർഡാണിത്.

ചലച്ചിത്രകലയേയും സാഹിത്യത്തേയും സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത മനസ്സിനുടമയായിരുന്നു കെ രാമചന്ദ്രൻ. ഹൃദ്യമായ ചിരിയും, സ്‌നേഹപൂർവ്വമുള്ള ശാസനയും വിശാല ഹൃദയത്വവുമായിരുന്നു രാമചന്ദ്രൻ സാറിന്റെ മുഖമുദ്ര എന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഓർക്കുന്നു.

കെ രാമചന്ദ്രന്റെ മകനായ ഡോ. സുരേഷ് നൂറനാടാണ് അച്ഛന്റെ സ്മരണയ്ക്കായിട്ടുള്ള ഈ സാഹിത്യ അവാർഡ് സംബന്ധിച്ചുള്ള അറിയിപ്പ് നൽകിയത്. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കുന്ന കലാമൂല്യമുള്ള ശ്രദ്ധേയമായ ഒരു കവിതയ്ക്ക് വർഷത്തിൽ ഒരിക്കൽ 5555 രൂപയും ശില്പവുവുമാണ് അംഗീകാരമായി നൽകുന്നത്.