sandeep-nair

തിരുവനന്തപുരം: സ്വർണകടത്ത് കേസിലെ പ്രതി സന്ദീപ് നായർ ജയിൽ മോചിതനായി. കോഫെപോസ തടവ് അവസാനിച്ചതോടെയാണ് സന്ദീപ് ജയിൽ മോചിതനായത്. പൂജപ്പുര ജയിലിൽ ത‌ടവിലായിരുന്നു സന്ദീപ്. എൻ ഐ എ അറസ്റ്റ് ചെയ്ത് ഒരു വർഷവും മൂന്നു മാസവും തികയുമ്പോഴാണ് ജയിൽ മോചിതനായത്. സ്വർണകടത്തുകേസിൽ മാപ്പുസാക്ഷിയാവുകയും മറ്റ് നിരവധി കേസുകളിൽ സന്ദീപിന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. കോടതിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും ബാക്കിയെല്ലാം പിന്നീട് പറയാമെന്നും ജയിൽ മോചിതനായ ശേഷം സന്ദീപ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം സ്വർണകടത്ത് കേസിലെ മറ്റൊരു പ്രതിയായ സ്വപ്ന സുരേഷിനെതിരായ കോഫേപോസ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. സ്വപ്ന സുരേഷിന്റെ അമ്മ സമർപ്പിച്ച ഹർജിയിൽ വാദം കേട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, സ്വപ്ന സുരേഷിനു മേൽ കോഫേപോസ ചുമത്തിയത് മതിയായ കാരണമില്ലാതെയെന്ന് നിരീക്ഷിച്ചു. ഞായറാഴ്ച സ്വപ്ന സുരേഷിന്റെ കരുതൽ തടങ്കൽ ഒരു വർഷം പൂർത്തിയാകുകയാണ്. കോഫെപോസ റദ്ദാക്കപ്പെട്ടെങ്കിലും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ ഐ എയുടെ കേസിൽ ഇതു വരെ ജാമ്യം ലഭിക്കാത്തതിനാൽ സ്വപ്നക്ക് ജയിലിൽ തുടരേണ്ടി വരും.