തിരുവനന്തപുരം: പത്മനാഭപുരം തേവാരക്കെട്ടിലെ സരസ്വതി ദേവിയും കുമാരകോവിലിലെ കുമാരസ്വാമിയും ശുചീന്ദ്രത്തെ മുന്നൂറ്റി മങ്കയും തലസ്ഥാനവാസികൾക്ക് നവരാത്രി പുണ്യം ചൊരിയുമ്പോൾ പത്മനാഭപുരത്തുകാർ നന്ദി പറയുന്നത് ബാലചന്ദ്രനോടാണ്. മൂന്നു പതിറ്റാണ്ടു മുമ്പ് നടന്ന വിഗ്രഹ മോഷണത്തെ തുടർന്നുണ്ടായ സംഭവമാണ് ബാലചന്ദ്രനെ പ്രിയങ്കരനാക്കിയത്.
വള്ളിയൂർ രാജാവിന്റെ സദസ്യനായിരുന്ന മഹാകവി കമ്പർ പൂജിച്ചിരുന്ന സരസ്വതീ വിഗ്രഹമാണ് നവരാത്രികാലത്ത് തിരുവനന്തപുരത്തേക്ക് എഴുന്നള്ളിക്കുന്നത് എന്നാണ് വിശ്വാസം. നിരവധി തവണ വിഗ്രഹം മോഷണം പോവുകയും അത്ഭുകരമായി തിരികെ ലഭിക്കുകയും ചെയ‌്തിട്ടുണ്ട്. ഏറ്റവുമൊടുവിൽ 1990ലാണ് സരസ്വതി വിഗ്രഹം പത്മനാഭപുരത്തെ ക്ഷേത്രത്തിൽ നിന്നു മോഷണം പോയത്. വ്യാസ, നരസിംഹമൂർത്തീ വിഗ്രഹങ്ങളും മോഷണം പോയിരുന്നു. ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവിന് ഏറെ മനപ്രയാസം സൃഷ്‌ടിച്ച സംഭവമായിരുന്നു അത്. മോഷണം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും തുമ്പൊന്നും കിട്ടിയില്ല.
മൂന്നാം ദിവസം ബാലചന്ദ്രൻ എന്ന 15 വയസുകാരൻ പതിവുപോലെ പാൽ വാങ്ങാനായി അടുത്തുള്ള വീട്ടിലേക്ക് പോകവേ, നെറ്റിപ്പട്ടത്താൽ പൊതിഞ്ഞ വിഗ്രഹങ്ങൾ വഴിയിൽ കിടക്കുകയായിരുന്നു. പകച്ചെങ്കിലും പെട്ടെന്ന് അടുത്തുള്ള വീട്ടുകാരെ അറിയിച്ചു. പൊലീസെത്തി വിഗ്രഹങ്ങൾ ഏറ്റെടുത്തു. ഇതിലും വലിയൊരു ആഹ്ളാദം ലഭിക്കാനില്ല എന്നായിരുന്നു ചിത്തിരതിരുനാളിന്റെ പ്രതികരണം.
മഹാരാജാവ് കുട്ടിയെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. രാജമുദ്രയായ ശംഖ് പഞ്ചലോഹത്താൽ ആവരണം ചെയ‌്ത ഫലകവും 1000 രൂപയും സമ്മാനിച്ചു. വർഷം മുപ്പത് പിന്നിട്ടെങ്കിലും ബാലചന്ദ്രന് ഓരോ നവരാത്രിയും ആ പുലരിയുടെ ഓർമ്മകളാണ്. മഹാരാജാവിന് ഏറ്റവും സന്തോഷം നൽകിയ ഒരു കാര്യത്തിന് താൻ നിമിത്തമായതിൽ ചാരിതാർത്ഥ്യവും. ഭാര്യയും മകളുമടങ്ങുന്ന കുടുംബത്തോടൊപ്പം പത്മനാഭപുരത്താണ് ബാലചന്ദ്രൻ താമസിക്കുന്നത്.