കോഴിക്കോട്: 200 കോടി രൂപയുടെ വായ്പാ കുടിശ്ശിക വരുത്തിയതിന് ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ മകനും അന്നം സ്റ്റീൽസ് ഉടമയുമായ ഇ.കെ ഫിറോസിന്റെ വീടും സ്ഥാപനവും ജപ്തി ചെയ്യാൻ നടപടി തുടങ്ങി. കോഴിക്കോട് ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. നാലു വർഷം മുമ്പാണ് സ്ക്രാപ്പ് ബിസിനസിനായി പഞ്ചാബ് നാഷണൽ ബാങ്ക്, കനറ ബാങ്ക് എന്നിവിടങ്ങളിൽ നിന്ന് വൻതുക വായ്പ എടുത്തത്. രണ്ട് വർഷമായിരുന്നു കാലാവധി. ഇതിനിടെ ചൈനയിൽ നിന്ന് സ്ക്രാപ്പ് വൻതോതിൽ വന്നതോടെ ബിസിനസ് വൻ നഷ്ടത്തിലായി. തിരിച്ചടവ് മുടങ്ങി. മുതലും പലിശയും ചേർന്നാണ് വായ്പാ തുക 200 കോടിയായി ഉയർന്നത്. ഇതോടെ ബാങ്കുകൾ കോടതിയെ സമീപിക്കുകയായിരുന്നു. ഈ മാസം 21നകം ജാമ്യ വസ്തുക്കൾ ജപ്തി ചെയ്ത് ബാങ്കിന് മുതൽകൂട്ടാനാണ് കോടതി ഉത്തരവ്.
ഫ്ളോറിക്കൽ ഹിൽസ് റോഡിലെ ഫിറോസിന്റെ വീടും നഗരത്തിലെ ഷോപ്പിംഗ് കോംപ്ളക്സായ ഫോർ ഇൻ ബസാറുമാണ് ജാമ്യ വസ്തുക്കൾ.മറ്റേതെങ്കിലും വസ്തു വിറ്റ് ജപ്തി ഒഴിവാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.