ന്യൂഡല്‍ഹി: ഐടി മന്ത്രാലയത്തിന്റെ പാര്‍ലമെന്റ് സ്ഥിരംസമിതി അദ്ധ്യക്ഷനായി ശശി തരൂർ തുടരും. പെഗാസസ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ തരൂരിനെ സമിതി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ബി.ജെ.പി എം.പിമാരുടെ ആവശ്യം തള്ളിയാണ് തരൂരിനെ വീണ്ടും നിയമിച്ചത്.
ബി.ജെ.പി നേതാവും ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദിയാണ് നിയമ മന്ത്രാലയം സ്ഥിരം സമിതി അദ്ധ്യക്ഷൻ. ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിരം സമിതി അദ്ധ്യക്ഷനായി ആനന്ദ് ശര്‍മ്മ തുടരും. കോണ്‍ഗ്രസ് എം.പി അഭിഷേക് സിംഗ്‌വി, തൃണമൂല്‍ എം.പി ഡെറിക് ഒബ്രെയിന്‍ എന്നിവരും ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിരം സമിതിയിലുണ്ട്. ജയറാം രമേശാണ് ശാസ്ത്ര സാങ്കേതിക സമിതിയുടെ അദ്ധ്യക്ഷന്‍. വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ 28 എംപിമാര്‍ പുറത്തായി. മോശം പ്രകടനവും ഹാജര്‍ കുറഞ്ഞതുമാണ് കാരണം. ഇതില്‍ 12 പേര്‍ കഴിഞ്ഞ വര്‍ഷം ചേര്‍ന്ന ഒരു യോഗത്തില്‍ പോലും നേരിട്ട് പങ്കെടുത്തില്ല. .