kk

ബംഗളൂരു: ആധുനിക കാലത്തെ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് വിവാഹം കഴിക്കാനും പ്രസവിക്കാനും താത്പര്യമില്ലെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി ഡോ.കെ. സുധാകര്‍. ഇന്ത്യന്‍ സമൂഹത്തെ പാശ്ചാത്യ ജീവിതം സ്വാധീനിച്ചിരിക്കുന്നു. ആളുകള്‍ തങ്ങളുടെ മാതാപിതാക്കളെ കൂടെ താമസിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് മെന്റല്‍ ഹെല്‍ത്ത് ആൻഡ് ന്യൂറോളജിക്കല്‍ സയന്‍സില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ഇക്കാലത്ത് ഒരുപാട് സ്ത്രീകള്‍ അവിവാഹിതരായിരിക്കാനാണ് ആഗ്രഹിക്കുന്നത്. വിവാഹം കഴിച്ചാല്‍തന്നെ ഇവര്‍ക്ക് പ്രസവിക്കാന്‍ താത്പര്യമില്ല. വാടക ഗര്‍ഭധാരണമാണ് അവര്‍ ആഗ്രഹിക്കുന്നത്. . അവരുടെ ചിന്തകൾ മാറിയിരിക്കുന്നു. അത് നല്ലതല്ലെന്നും മന്ത്രി പറഞ്ഞു.ഏഴു ഇന്ത്യക്കാരില്‍ ഒരാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളുണ്ട്. സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നത് ഒരു കലയാണ്. യോഗയിലൂടേയും ധ്യാനത്തിലൂടെയും ആ കല നമ്മള്‍ ലോകത്തിന് പഠിപ്പിച്ചുകൊടുക്കണമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.