ന്യൂഡല്‍ഹി: കല്‍ക്കരി ക്ഷാമം രൂക്ഷമായതിനെ തുടർന്ന് പഞ്ചാബിലും മഹാരാഷ്ട്രയിലുമായി 16 താപവൈദ്യുത നിലയങ്ങള്‍ അടച്ചു. മഹാരാഷ്ട്രയിൽ 13 ഉം പഞ്ചാബിൽ മൂന്നും താപ വൈദ്യുതി നിലയങ്ങളണ് അടച്ചുപൂട്ടിയത്.
ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ മഹാരാഷ്ട്ര സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ ആവശ്യപ്പെട്ടു. വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചതായും ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും റെഗുലേറ്ററി കമ്മിഷന്‍ പറഞ്ഞു.
മൂന്ന് താപവൈദ്യുത നിലയങ്ങള്‍ അടച്ച പഞ്ചാബിലെ കല്‍ക്കരി വിതരണം വര്‍ദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി ആവശ്യപ്പെട്ടു. 5620 മെഗാവാട്ട് ആണ് പഞ്ചാബിലെ താപവൈദ്യുതി നിലയങ്ങളുടെ ആകെ ഉത്പാദനശേഷി. എന്നാല്‍ നിലവില്‍ 2800 മെഗാവാട്ട് വൈദ്യുതി മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. രൂപ്‌നഗര്‍, രജ്പുര, തല്‍വാണ്ടി സബോ, ഗോയിന്ദ്‌വാള്‍ സാഹിബ് എന്നീ പ്ലാന്റുകള്‍ മാത്രമാണ് ഇപ്പോള്‍ ഏതാനും ദിവസങ്ങളായി പ്രവര്‍ത്തിക്കുന്നത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് മൂന്ന് പ്ലാന്റുകളും സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ട് പ്ലാന്റുകളും അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു..വൈദ്യുതി ക്ഷാമം നേരിടാന്‍ ഇപ്പോള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്നുമാണ് പഞ്ചാബ് വൈദ്യുതി വാങ്ങുന്നത്. വൈദ്യുതി ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് മണിക്കൂര്‍ മുതല്‍ ആറ് മണിക്കൂര്‍ വരെ പവര്‍ കട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.