മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി വിഎം വിനു ഒരുക്കിയ ചിത്രമാണ് ബാലേട്ടൻ. നെടുമുടി വേണു, സുധീഷ്, ദേവയാനി, റിയാസ് ഖാൻ, ഇന്നസെന്റ് , ജഗതി ശ്രീകുമാർ എന്നിവർ അഭിനയിച്ച ചിത്രം മികച്ച വിജയവും നേടിയിരുന്നു. ബാലേട്ടന്റെ ചിത്രീകരണസമയത്താണ് തന്റെ അച്ഛന്റെ മരണമെന്ന് വിനു വ്യക്തമാക്കുന്നു. ഏറെ നന്നായി മുന്നോട്ടുപോയിരുന്ന ഷൂട്ടിംഗ് അതോടു കൂടി നിറുത്തിവയ‌്ക്കേണ്ടി വന്നുവെന്നും, ആകെ തകർന്ന അവസ്ഥയിൽ തന്നെ ആശ്വസിപ്പിച്ചത് മോഹൻലാൽ ആയിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ക്ളൈമാക്‌സ് സീൻ എടുക്കാൻ മുഴുവൻ യൂണിറ്റും തയ്യാറായി നിന്ന സമയത്താണ് അച്ഛന്റെ മരണവാർത്ത അറിയുന്നത്. എന്തുചെയ്യണമെന്ന് അറിയാതെ നിന്ന തനിക്ക് ധൈര്യം തന്നത് മോഹൻലാലാണ്. ഷൂട്ടിംഗ് നിറുത്തിവച്ച് ഉടൻ വീട്ടിലേക്ക് തിരിക്കണമെന്ന് ലാൽജി പറഞ്ഞു. എന്നാൽ പ്രൊഡ്യൂസർക്ക് ഒരു സീൻ എടുത്തിട്ട് നിറുത്തിയാൽ മതിയെന്നായിരുന്നു. ലാൽജി സമ്മതിച്ചില്ല, നടക്കില്ലെന്നും ഡയറക്ടറുടെ അച്ഛനാണ് മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
'ഒടുവിൽ വീട്ടിലെത്തി സംസ്‌കാരച്ചടങ്ങുകൾ നടത്തി. സ്ഥലത്തെത്തി ആശ്വസിപ്പിക്കുന്നതിനിടെ പ്രൊഡ്യൂസർ ചോദിച്ചത് ക്ളൈമാക്‌സ് സീൻ എപ്പോൾ എടുക്കാമെന്നായിരുന്നു. അച്ഛൻ മരിച്ച വേദനയേക്കാൾ എന്നെ നടുക്കിയത് ആ ചോദ്യമായിരുന്നു. എങ്ങനെയാണ് അതിന് ഉത്തരം നൽകേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ അച്ഛനാണ് അവിടെ കത്തിയെരിയുന്നത്, ക്ളൈമാക്‌സ് നമുക്ക് ആലോചിക്കാമെന്ന് മാത്രം പറഞ്ഞു. ഇടയ‌്ക്ക് ലാൽജി വിളിച്ച് ആശ്വസിപ്പിച്ചുകൊണ്ടിരുന്നു'-തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിനു ബാലേട്ടനിലെ അനുഭവം പങ്കുവച്ചത്.