f

ബാഗ്ദാദ്: അഴിമതിയും സർക്കാരിന്റെ കെടുകാര്യസ്ഥതയും മൂലമുള്ള കടുത്ത ജനരോക്ഷത്തിനിടെ ഇറാക്കിൽ പൊതുതിരഞ്ഞെടുപ്പ് നടന്നു. 41% പേർ വോട്ട് രേഖപ്പെടുത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 2018ലെ തിരഞ്ഞെടുപ്പിൽ 44.5 ശതമാനമായിരുന്നു പോളിംഗ്.പോളിംഗിൽ വലിയ ഇടിവുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് വിലയിരുത്തലുകൾ ഉണ്ടായിരുന്നു.

നാലു കോടിയിലേറെ ജനസംഖ്യയുള്ള ഇറാക്കിൽ രണ്ടരകോടി വോട്ടർമാരാണുള്ളത്. തിരഞ്ഞെടുപ്പിൽ ശിയ നേതാവ് മുഖ്തദ അൽ സദ്റിന്റെ നേതൃത്വത്തിലുള്ള വിഭാഗം മുന്നിലെത്തുമെന്നാണ് കരുതുന്നത്.

സുരക്ഷസേനാംഗങ്ങൾ, ജയിൽ പുള്ളികൾ, പ്രാദേശികമായി കുടിയേറിപ്പാർത്തവർ എന്നിവർക്ക് രണ്ടു ദിവസം മുമ്പ് വോട്ട് ചെയ്യാൻ സംവിധാനമൊരുക്കിയിരുന്നു.

മാദ്ധ്യമപ്രവർത്തകനെ കാണാതായി

അതേസമയം, തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് മാദ്ധ്യമപ്രവർത്തകനെ കാണാതായതായി പരാതി. അൽസുമാരിയ ടി.വി, ഡ്യൂട്ഷെ വെല്ലെ എന്നീ മാദ്ധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന അലി അബ്ദുൽ സഹ്റനെ കാണാനില്ലെന്ന് കുടുംബാംഗങ്ങളാണ് പരാതി നൽകിയത്.