cmo

തിരുവനന്തപുരം: ഭാവാത്മക തലത്തിലേക്ക് അഭിനയത്തെ ഉയർത്തുന്നതിൽ വലിയ പങ്കുവഹിച്ചയാളാണ് നെടുമുടി വേണുവെന്ന് അനുസ്‌മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം പാടിയ നാടൻപാട്ടുകൾ ജനമനസിൽ വരുംകാലത്തുമുണ്ടാകും. അഭിനയത്തിലൂടെ മലയാളത്തിന്റെ മാത്രമല്ല തെന്നിന്ത്യൻ ഭാഷയിലെ ആസ്വാദക മനസിലും അദ്ദേഹം സ്ഥാനംപിടിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

വ്യത്യസ്‌തതയുള‌ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആസ്വാദകമനസ്സിൽ സ്ഥിരസാന്നിധ്യമുറപ്പിച്ച അനുഗൃഹീത നടനാണ് അദ്ദേഹം. നടനായിരിക്കെത്തന്നെ സാഹിത്യാദികാര്യങ്ങളിൽ വലിയ താത്പര്യമെടുക്കുകയും നാടൻപാട്ടുകളുടെ അവതരണം മുതൽ പരീക്ഷണ നാടകങ്ങളുടെ അവതരണം വരെ നേതൃപരമായ പങ്കോടെ ഇടപെടുകയും ചെയ്തു.


'അദ്ദേഹം ചൊല്ലിയ നാടൻപാട്ടുകൾ ജനമനസ്സുകളിൽ വരുംകാലത്തുമുണ്ടാകും. മലയാളത്തിന്റെ മാത്രമല്ല, പല തെന്നിന്ത്യൻ ഭാഷകളിലും ആസ്വാദകരുടെ മനസ്സിൽ ആ ബഹുമുഖ പ്രതിഭ സ്ഥാനംപിടിച്ചു. തമിഴ് സിനിമാസ്വാദകരുടെ പ്രിയപ്പെട്ട പല കഥാപാത്രങ്ങളും അവതരിപ്പിക്കുന്നതിന് അദ്ദേഹത്തിന് അവസരമുണ്ടായി. സാഹിത്യത്തെയും അഭിനയകലയെയും ഒരുപോലെ സ്‌നേഹിച്ച നെടുമുടി വേണുവിന്റെ നിര്യാണം നമ്മുടെ സാംസ്‌കാരികരംഗത്തിന് അപരിഹാര്യമായ നഷ്ടമാണ്.' മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.