കണ്ണൂർ: സി പി എം നേതാക്കന്മാരായ പി ജയരാജൻ, ടി വി രാജേഷ് എന്നിവരെ ആക്രമിച്ച കേസിൽ പ്രതികളായ മുസ്ലീം ലീഗ് പ്രവർത്തകരെ കോടതി വെറുതേ വിട്ടു. 12 പേരെയാണ് കണ്ണൂർ അഡീഷണൽ സെഷൻസ് കോടതി വെറുതേവിട്ടത്. അന്‍സാര്‍, ഹനീഫ, സുഹൈല്‍, അഷ്‌റഫ്, അനസ്, റൗഫ്, സക്കറിയ്യ, ഷമ്മാദ്, യഹിയ, സജീര്‍, നൗഷാദ് എന്നിവരായിരുന്നു കേസിലെ പ്രതികൾ.
2012 ഫെബ്രുവരി 20ന് കണ്ണൂരിലെ തളിപ്പറമ്പിൽ വച്ച് സി പി എം നേതാക്കന്മാരായ പി ജയരാജനും ടി വി രാജേഷും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി ഇവരെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ഈ സംഭവത്തെ തുടർന്നുണ്ടായ സംഘർഷത്തിലാണ് ഷുക്കൂർ കൊല്ലപ്പെടുന്നത്. ഇത്തരമൊരു അക്രമം ഉണ്ടായിട്ടില്ലെന്നും കേസില്‍ ഹാജരാക്കിയ രേഖകള്‍ യഥാര്‍ത്ഥമല്ലെന്നും പ്രതിഭാഗം വാദിച്ചു. കണ്ടെടുത്ത ആയുധങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.