rain

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.എറണാകുളം മുതൽ കാസർകോടുവരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കോട്ടയം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കനത്ത മഴയിൽ വ്യാപക നാശനഷ്ടമുണ്ടായി. കൊല്ലം തെന്മലയിലെ സപ്ലൈക്കോ വിപണന കേന്ദ്രത്തിൽ വെള്ളം കയറി. പുനലൂർ-ആര്യങ്കാവ് മേഖലകളിൽ വീടുകൾ ഭാഗികമായി തകർന്നു.കോട്ടയത്ത് മലയോര മേഖല മണ്ണിടിച്ചിൽ ഭീഷണിയിലാണ്.

ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ നിരവധി സ്ഥലങ്ങളിൽ അപകട ഭീഷണി ഉണ്ട്. കോഴിക്കോട് ജില്ലയിൽ 15 ക്യാമ്പുകൾ തുറന്നു.115 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മലപ്പുറത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. കണ്ണൂർ പയ്യാവൂർ‌ കരിമ്പിൻകണ്ടി പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. അനിൽകുമാർ എന്നയാളാണ് ഒഴുക്കിൽപ്പെട്ടത്.